udf-

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിനെതിരെ സംസ്ഥാനത്ത് അതിശക്തമായ ജനവികാരം നിലനിൽക്കുന്നതായി യു.ഡി.എഫ് യോഗത്തിന്റെ വിലയിരുത്തൽ. ഭരണ തുടർച്ച ഉണ്ടാകില്ലെന്നും തിരുവനന്തപുരത്ത് ചേർന്ന മുന്നണി യോഗത്തിന് ശേഷം നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കേരള യാത്ര നടത്താനും യോഗത്തിൽ തീരുമാനമായി. ഫെബ്രുവരി ഒന്ന് മുതൽ 22 വരെയാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള യാത്ര. വി ഡി സതീശൻ ആയിരിക്കും ജാഥ കൺവീനർ. ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ജാഥയിൽ ഉണ്ടാകും.

അതേസമയം പി.സി. ജോർജിന്റെ മുന്നണി പ്രവേശം യു.ഡി.എഫ് യോഗം ചർച്ച ചെയ്തില്ല. ജോർജിനെ മുന്നണിയിലെടുക്കുന്നതിനോട് പി.ജെ. ജോസഫ് വിഭാഗത്തിന് എതിർപ്പാണ് ഉള്ളത്. ജോർജിനെ സ്വതന്ത്രനായി മത്സരിപ്പിക്കാം എന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. മത വിഭാഗങ്ങളുടെയും സാമുദായിക നേതാക്കളുടെയും ആശങ്ക പരിഹരിക്കും. അതിനായി ക്രമീകരണം ഉണ്ടാക്കും. പ്രക്ഷോഭം ശക്തിപ്പെടുത്തും. തിരഞ്ഞെടുപ്പു പ്രചാരണം ശക്തമാക്കാൻ ജില്ലകളിൽ യു.ഡി.എഫ് കോർഡിനേറ്റർമാരെ നിയോഗിക്കും. . പ്രകടന പത്രികയിൽ അടക്കം മാറ്റം ഉൾപ്പെടുത്തും. സീറ്റ് വിഭജന ചർച്ച ഉടൻ തുടങ്ങുമെന്നും നേതാക്കൾ പറഞ്ഞു.