ഭോപ്പാൽ: മദ്ധ്യപ്രദേശിൽ വ്യാജ മദ്യം കഴിച്ച് പതിനൊന്ന് പേർ മരിച്ചു. മൊറേന ജില്ലയിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ പത്തോളം പേരെ മൊറേനയിലെയും തൊട്ടടുത്ത ജില്ലയായ ഗ്വാളിയോറിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
23നും 55നും മധ്യേ പ്രായമുള്ളവരാണ് മരിച്ചത്. ഇവരില്‍ രണ്ടുപേര്‍ സഹോദരന്മാരാണ്. തദ്ദേശ നിർമിത മദ്യം കഴിച്ചതിന് പിന്നാലെ മന്‍പുര്‍ പൃഥ്വി, പഹവാലി ഗ്രാമങ്ങളിൽ നിന്നായി പതിനൊന്നുപേർ മരിച്ചതായി ചമ്പൽ റേഞ്ച് ഐജി മനോജ് ശർമ പറഞ്ഞു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു. മൂന്നുമാസത്തിനിടെ സംസ്ഥാനത്തുണ്ടാകുന്ന രണ്ടാമത്തെ വ്യാജ മദ്യദുരന്തമാണിത്. കഴിഞ്ഞ ഒക്ടോബറില്‍ ഉജ്ജയിനിലുണ്ടായ മദ്യ ദുരന്തത്തില്‍ 14 പേര്‍ മരിച്ചിരുന്നു.