ജസ്പ്രീത് ബുംറയ്ക്കും പരിക്ക്, നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് മുന്നിൽ വലിയ വെല്ലുവിളി
സിഡ്നി : മൂന്നാം ടെസ്റ്റിലെ ഐതിഹാസിക സമനിലയുടെ ആത്മവിശ്വാസത്തിൽ നാലാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തി പരിക്കുകളുടെ ഘോഷയാത്ര. കൊവിഡ് പശ്ചാത്തലത്തിലെ പര്യടനത്തിന്റെ തുടക്കം മുതൽ പരിക്കുകൾ വേട്ടയാടിത്തുടങ്ങിയിരുന്ന ഇന്ത്യ അവസാന മത്സരത്തിലേക്ക് എത്തുമ്പോൾ പകരക്കാരായി കൊണ്ടുവന്നവരെ മുഴുവൻ പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തേണ്ട സ്ഥിതിയിലാണ്.
മൂന്നാം ടെസ്റ്റിന് ശേഷം ജസ്പ്രീത് ബുംറയും ഹനുമ വിഹാരിയും രവിചന്ദ്രൻ അശ്വിനുംകൂടി പരിക്കേറ്റവരുടെ പട്ടികയിലേക്ക് എത്തിയതോടെയാണ് ഇന്ത്യ സമ്മർദ്ദത്തിലായത്. ഫീൽഡിംഗിനിടെ അടിവയറ്റിന് പരിക്കേറ്റതാണ് ബുംറയ്ക്ക് തിരിച്ചടിയായത്.നാലാം ടെസ്റ്റിൽ ബുംറയ്ക്ക് കളിക്കാൻ കഴിയില്ലെന്നാണ് അറിയുന്നത്. പൂർണഫിറ്റ്നെസ് ഇല്ലാതെ ബുംറയെ കളിപ്പിച്ചാൽ അടുത്തമാസം ഇംഗ്ളണ്ടിനെതിരെ തുടങ്ങുന്ന പരമ്പരയിൽ തിരിച്ചടിയാകും.
പരിക്ക് പണിതന്നത് ഇങ്ങനെ
പരമ്പരയ്ക്ക് മുന്നേതന്നെ പരിക്ക് ഇന്ത്യയ്ക്ക് ചെക്ക് വയ്ക്കാൻ തുടങ്ങിയിരുന്നു. ഐ.പി.എല്ലിനിടയ്ക്ക് സംഭവിച്ച പരിക്ക് കാരണം രോഹിത് ശർമ്മയ്ക്ക് ഏകദിന,ട്വന്റി-20 പരമ്പരകളും ആദ്യ രണ്ട് ടെസ്റ്റുകളും നഷ്ടമായിരുന്നു.
ഇശാന്ത് ശർമ്മ പരിക്കിൽ നിന്ന് മോചിതനാകാത്ത സാഹചര്യത്തിൽ ടീമിൽ എത്തിയതേയില്ല.
ആദ്യ ടെസ്റ്റിനിടെ പാറ്റ് കമ്മിൻസിന്റെ ബൗൺസറിൽ പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പിന്നീട് കളിക്കാൻ കഴിഞ്ഞിട്ടില്ല.
ഉമേഷ് യാദവ് രണ്ടാം ടെസ്റ്റിൽ ബൗൾ ചെയ്യുന്നതിനിടെ കാൽക്കുഴയ്ക്ക് പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങി.
കെ.എൽ രാഹുലിനെ മൂന്നാം ടെസ്റ്റിൽ ഉൾപ്പെടുത്താൻ ആലോചിച്ചെങ്കിലും പരിശീലനത്തിനിടെ കൈക്കുഴയ്ക്ക് പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.
രവീന്ദ്ര ജഡേജയ്ക്ക് മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ബാറ്റുചെയ്യുന്നതിനിടെ വിരലിന് പൊട്ടലേറ്റു.എങ്കിലും ബാറ്റിംഗ് തുടർന്നു. ഭാഗ്യത്തിന് രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യേണ്ടിവന്നില്ല. അവസാന ടെസ്റ്റിൽ മാത്രമല്ല ഇംഗ്ളണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലും ജഡേജയ്ക്ക് കളിക്കാനാവില്ല.
റിഷഭ് പന്തിനും മൂന്നാം ടെസ്റ്റിനിടെ ബൗൺസറുകൾകൊണ്ട് പരിക്കേറ്റതാണ്. എന്നാൽ രണ്ടാം ഇന്നിംഗ്സിനിറങ്ങി തകർപ്പൻ ഷോട്ടുകൾ പായിച്ച് 97 റൺസ് നേടി.
ഹനുമ വിഹാരിക്ക് സിഡ്നി ടെസ്റ്റിനിടെ കാലിന് പരിക്കേറ്റിട്ടും ബാറ്റിംഗ് തുടർന്നു. നാലാം ടെസ്റ്റിൽ കളിക്കാനാവില്ലെന്നാണ് റിപ്പോർട്ട്.
അശ്വിൻ കടുത്തനടുവേദനയുമായാണ് സിഡ്നിയിൽ ബാറ്റുചെയ്യാനിറങ്ങിയത്. കളിക്കളത്തിലേക്ക് ഇറങ്ങുംമുമ്പ് ഷൂ ലേസ് കെട്ടാനായി കുനിയാൻ പോലും അശ്വിന് കഴിഞ്ഞില്ലെന്ന് മത്സരശേഷം അദ്ദേഹത്തിന്റെ ഭാര്യ ട്വീറ്റ് ചെയ്തിരുന്നു.
ജസ്പ്രീത് ബുംറയ്ക്ക് ഫീൽഡിംഗിനിടെയാണ് അടിവയറ്റിൽ പരിക്കറ്റത്. പരിക്ക് പൂർണമായി ഭേദമായാൽ മാത്രം ബ്രിസ്ബേനിൽ കളിക്കും.
ആദ്യ രണ്ട് ടെസ്റ്റുകളിൽ കളിച്ചിരുന്ന മായാങ്ക് അഗർവാൾ നെറ്റ്സ് പ്രാക്ടീസിനിടെ ഏറ്റ നേരിയ പരിക്കിന്റെ പിടിയിലാണ്.
പകരം ആരെ കളിപ്പിക്കും
മുൻനിര പേസർമാരായ ഷമി,ഉമേഷ് ,ബുംറ എന്നിവർ പുറത്തായ സാഹചര്യത്തിൽ സെയ്നി,സിറാജ്,ശാർദ്ദൂൽ താക്കൂർ,നെറ്റ്ബൗളറായി വന്ന് ട്വന്റി-20യും വൺഡേയും കളിച്ച നടരാജൻ എന്നിവരാണ് ഇനി ബാക്കിയുള്ളത്. സെയ്നിയും സിറാജും കഴിഞ്ഞ മത്സരത്തിൽ കളിച്ചിരുന്നു.
അശ്വിന് കളിക്കാൻ കഴിയുന്നില്ലെങ്കിൽ സ്പെഷ്യലിസ്റ്റ് സ്പിന്നറായി സംഘത്തിലുള്ളത് കുൽദീപ് യാദവാണ്. ട്വന്റി-20 പരമ്പരയ്ക്ക് ശേഷം നെറ്റ്സിൽ ബൗളറായി ടീമിനാെപ്പം തുടരുന്ന വാഷിംഗ്ടൺ സുന്ദറിനെയും പരിഗണിച്ചേക്കാം.
രവീന്ദ്ര ജഡേജയ്ക്കും ഹനുമവിഹാരിക്കും പകരക്കാരായി പരിഗണിക്കാൻ പൃഥ്വി ഷാ,വിക്കറ്റ് കീപ്പർ സാഹ എന്നിവരാണുള്ളത്.വേണ്ടിവന്നാൽ റിഷഭ് പന്തിനെയും സാഹയെയും ഒരുമിച്ച് കളിപ്പിക്കാനും സാദ്ധ്യതയുണ്ട്.
ബ്രിസ്ബേനിൽ മത്സരത്തിനിടെ രണ്ടോ മൂന്നോ പേർക്ക് പരിക്കേറ്റാൽ എന്തുചെയ്യും എന്ന വലിയ ചോദ്യവും ഇന്ത്യയ്ക്ക് മുന്നിലുണ്ട്.
പരിക്കേറ്റാൽ പെട്ടെന്നുതന്നെ നാട്ടിൽനിന്ന് പകരക്കാരനെ അയയ്ക്കാൻ സാദ്ധ്യമല്ല എന്നതാണ് കൊവിഡ് കാലത്തെ ഏറ്റവും വലിയ വെല്ലുവിളി. ആരയെങ്കിലും എത്തിച്ച് രണ്ടാഴ്ച ക്വാറന്റൈൻ പൂർത്തിയാക്കുമ്പോളേക്കും നാലാം ടെസ്റ്റ് കഴിയും.
ജനുവരി 15 നാണ് ബ്രിസ്ബേനിൽ ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റ് തുടങ്ങുന്നത്.