തിരുവനന്തപുരം: സംവിധായകൻ കമലിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി. ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ, പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവര്‍ത്തനരംഗത്ത് നിലകൊള്ളുന്നവരുമായ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി എകെ ബാലന് കമൽ അയച്ച കത്ത് പുറത്തായ സാഹചര്യത്തിലാണ് കമലിനെ പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ ആവശ്യപ്പെടുന്നത്.
ചലച്ചിത്ര അക്കാദമി ചെയർമാന്റെ പ്രവൃത്തി ഭരണഘടനാവിരുദ്ധമാണെന്നും സാംസ്‌കാരിക നായകന്റെ മുഖമൂടി അണിഞ്ഞുകൊണ്ട് ഇടതുപക്ഷ ക്ഷേമ പ്രവർത്തനമാണ് കമൽ അക്കാദമി പ്രവർത്തനത്തിലൂടെ നടത്തുന്നതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ആരോപിക്കുന്നു. ആസ്ഥാന ഇടതുപക്ഷ വിദൂഷകന്റെ പദവിയാണ് കമലിന് യോജിച്ചതെന്നും 'പിണറായി വിജയന് ദാസ്യവേല ചെയ്യുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ അടിമയായ കമലിനെ മാറ്റിയില്ലെങ്കിൽ ബിജെപി ബഹുജനപ്രക്ഷോഭം നടത്തുമെന്നും ബിജെപി നേതാവ് തന്റെ പ്രസ്താവനയിൽ പറയുന്നു.
സിപിഎമ്മിന്റെ പാർട്ടി ഓഫീസുകളിലും കമലുൾപ്പെടെയുള്ളവരുടെ വീടുകളിലുമാണ് ആദ്യം ഇടതുപക്ഷ സ്വഭാവം നിലനിർത്തേണ്ടത്. പൊതു ഖജനാവിൽ നിന്ന് പണം ചെലവാക്കി പ്രവർത്തിക്കുന്ന നാടിന്റെ സമ്പത്തായ സർക്കാർ സ്ഥാപനങ്ങളിലല്ലന്ന് കമൽ മനസിലാക്കണം. അദ്ദേഹം പറയുന്നു. കരാറുകാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് കമൽ സാംസ്കാരിക മന്ത്രി എകെ ബാലന് അയച്ച കത്താണ് വിവാദമായി മാറിയിരുന്നു. അതേസമയം നിയമനത്തിന്റെ മാനദണ്ഡം കമൽ പറയുന്ന കാര്യങ്ങളല്ലെന്ന് മന്ത്രി എകെ ബാലൻ മറുപടി നൽകിയതായി മുഖ്യമന്ത്രി വ്യക്തമാക്കി.