നോയിഡ: ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ മൊബൈൽ ഫോൺ 251 (ഫ്രീഡം 251) രൂപയ്ക്ക് നൽകുമെന്ന് അവകാശപ്പെട്ട് ബുക്കിംഗ് സ്വീകരിച്ച റിഗിംഗ് ബെല്ലിന്റെ സ്ഥാപകൻ മോഹിത് ഗോയൽ വഞ്ചനാക്കേസിൽ അറസ്റ്റിലായി. 200 കോടി രൂപയുടെ ഡ്രൈ ഫ്രൂഡ്സ് ഇടപാടുമായി ബന്ധപ്പെട്ട് വ്യാപാരികളെ കബളിപ്പിച്ചുവെന്നാണ് കേസ്.
ദുബായ് ഡ്രൈ ഫ്രൂഡ്സ് ആൻഡ് സ്‌പൈസെസ് ഹബ് എന്ന പേരിൽ ഗോയൽ മറ്റ് അഞ്ച് പേരോടൊപ്പം കമ്പനി നടത്തുന്നുണ്ട്. നോയിഡ സെക്ടർ 62ലാണ് ഇവരുടെ കമ്പനി ഓഫീസ്. ഉത്തർപ്രദേശ്, ഡൽഹി, പഞ്ചാബ്,ഹരിയാന, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിൽ നിന്നായി കമ്പനിക്കെതിരെ നാല്പതോളം പരാതികൾ ലഭിച്ചിരുന്നു.
രാജ്യത്തിന്റെ പല ഭാഗത്തുനിന്നുള്ള വ്യാപാരികളിൽ നിന്നായി തട്ടിപ്പുകാർ മാർക്കറ്റ് വിലയെക്കാൾ ഉയർന്ന വിലയ്ക്ക് ഡ്രൈ ഫ്രൂട്സ് വാങ്ങും. വിശ്വാസ്യത സമ്പാദിക്കാനായി ആദ്യം പണം സമയബന്ധിതമായി നൽകും. പിന്നീട് വലിയ തോതിൽ ഡ്രൈ ഫ്രൂട്സ് വാങ്ങിച്ചിട്ട് 40 ശതമാനം വില നെറ്റ് ബാങ്കിംഗ് മുഖേന നൽകും. ബാക്കി തുകയ്ക്ക് പകരം ചെക്ക് കൈമാറും. ഈ ചെക്ക് ബാങ്കിൽ നിന്ന് മടങ്ങിയതോടെയാണ് വ്യാപാരികൾ പരാതിയുമായെത്തിയത്. മുഴുവൻ തുകയും നൽകാതെ വാങ്ങിയ ഡ്രൈ ഫ്രൂട്സ് തട്ടിപ്പുകാർ ഓപ്പൺ മാർക്കറ്റിൽ വിൽക്കുകയും വൻ തുക സമ്പാദിക്കുകയും ചെയ്യും.
കഴിഞ്ഞ ഞായറാഴ്ചയാണ് നോയിഡ പൊലീസ് ഗോയലിനെയും കൂട്ടാളി ഓം പ്രകാശ് ജാൻജിദിനെയും അറസ്റ്റ് ചെയ്തത്. ഒൗഡി ഉൾപ്പെടെ രണ്ട് കാറുകൾ,ഡ്രൈ ഫ്രൂട്സ്, ചില രേഖകൾ തുടങ്ങിയവ ഇവരിൽ നിന്ന് പിടിച്ചെടുത്തു.