വാഷിംഗ്ടൺ: ട്വിറ്ററിനും ഫേസ്ബുക്കിനും പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യൂട്യൂബ് അക്കൗണ്ടിനും പൂട്ട് വീണു . ഏഴ് ദിവസത്തേക്ക് പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യാനാകാത്തവിധം താൽക്കാലിക വിലക്കാണ് യൂട്യൂബ് ട്രംപ് ചാനലിന് നൽകിയത്. 'അക്രമത്തിനുള്ള സാദ്ധ്യത' കണക്കിലെടുത്താണ് നടപടി.
'രാജ്യത്ത് അക്രമത്തിനുള്ള സാദ്ധ്യതകളുടെ വെളിച്ചത്തിൽ ഞങ്ങളുടെ നയങ്ങൾ ലംഘിച്ചതിന് ട്രംപിന്റെ ചാനലിലേക്ക് അപ്‌ലോഡ് ചെയ്ത പുതിയ വീഡിയോ നീക്കം ചെയ്യുന്നു' -യൂട്യൂബ് പ്രസ്താവനയിൽ പറഞ്ഞു. 'കുറഞ്ഞത് 7 ദിവസത്തേക്ക് പുതിയ ഉള്ളടക്കം അപ്‌ലോഡ് ചെയ്യുന്നതിൽ നിന്ന് താൽക്കാലികമായി തടഞ്ഞിരിക്കുന്നു' എന്നും പ്രസ്താവനയിൽ പറയുന്നു.
ട്രംപിന്റെ യൂട്യൂബ് അകൗണ്ടിന് 2.77 ദശലക്ഷം വരിക്കാരുണ്ടായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ടിംഗ് പ്രക്രിയയിൽ സംശയം ജനിപ്പിക്കുന്ന ഒരു മാസം പഴക്കമുള്ള വീഡിയോ ആണ് അവസാനമായി ട്രംപ് അപ്‌ലോഡ് ചെയ്തത്. ഈ വീഡിയോ 5.8 ദശലക്ഷം പേരാണ് കണ്ടത്.