തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രിയും പി.ടി തോമസ് എം.പിയും തമ്മിൽ നേർക്കുനേർ വാക്‌പോര്. മുഖ്യമന്ത്രി സ്വർണക്കടത്തിനും കളളക്കടത്തിനും കൂട്ടുനിന്നെന്നും ഈ സംഘത്തിൽപെട്ടവരെ താലോലിക്കുന്ന മുഖ്യമന്ത്രി ഒരു കമ്മ്യൂണിസ്‌റ്റാണോയെന്നും പി.ടി തോമസ് ചോദിച്ചു. ക്ളിഫ്‌ഹൗസിൽ മകളുടെ വിവാഹതലേന്ന് സ്വപ്ന വന്നിരുന്നില്ലേ എന്നും പി.ടി തോമസ് ചോദ്യമുന്നയിച്ചു. പുത്രീ വാത്സല്യത്താൽ കേരളത്തെ നശിപ്പിക്കരുതെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.
സ്വർണക്കടത്ത് പോലെ വിവാദമായൊരു കേസ് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമാണെന്ന് അടിയന്തര പ്രമേയ നോട്ടീസിൽ പ്രതിപക്ഷം പറയുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയാണ് കേസിൽ അറസ്‌റ്റിലായിരിക്കുന്നത്. ശിവശങ്കറിന്റെ ചെയ്‌തികളിൽ മുഖ്യമന്ത്രി ഒന്നാംപ്രതിയാണെന്നും ലാവ്‌ലിൻ സംഭവവുമായി ബന്ധപ്പെട്ടാണ് ശിവശങ്കറുമായി പിണറായിയുടെ ബന്ധം തുടങ്ങുന്നതെന്നും പി.ടി തോമസ് സഭയിൽ ആരോപിച്ചു. സ്വപ്‌നയുമൊത്ത് ശിവശങ്കർ വിദേശ യാത്ര പോയത് ചോദ്യം ചെയ്യാനുളള ഉളുപ്പ് മുഖ്യമന്ത്രിയ്‌ക്ക് ഇല്ലായിരുന്നോയെന്നും പി.ടി തോമസ് ചോദിച്ചു. സ്വപ്‌നയെ ജയിലിൽ വച്ച് വിരട്ടിയത് പൊലീസ് അസോസിയേഷൻ നേതാവിനെ വിട്ടാണെന്നും ഇ.എം.എസ് ആണ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയെങ്കിൽ ജയിലിൽ കിടന്ന ആദ്യ മുഖ്യമന്ത്രിയാണ് പിണറായിയെന്നും പി.ടി തോമസ് പറഞ്ഞു.
അതേ സമയം തന്റെ കൈകൾ ശുദ്ധമാണെന്ന് അടിയന്തര പ്രമേയത്തിന് മറുപടി നൽകവെ മുഖ്യമന്ത്രി പറഞ്ഞു. തല ഉയർത്തി നിൽക്കാനുളള മനക്കരുത്ത് ഈ നെഞ്ചിലുണ്ട്. റിയൽ എസ്‌റ്റേറ്റ് സ്ഥലത്ത് നിന്നും ഇറങ്ങി ഓടിയ ആൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉളള ആളല്ലെന്നും നിയമസഭ പൂരപ്പാട്ടിനുളള സ്ഥലമല്ലെന്നും മുഖ്യമന്ത്രി പി.ടി തോമസിന് മറുപടി നൽകി. പി.ടി തോമസിന് പിണറായി വിജയനെ അറിയില്ല. മകളുടെ വിവാഹം ക്ളിഫ്‌ഹൗസിലെ വലിയ ഹാളിലാണ് നടന്നതെന്നും വിവാഹ തലേന്ന് സ്വപ്‌ന വന്നിരുന്നില്ലെന്നും പിണറായി മറുപടി പറഞ്ഞു.
ആവർത്തിക്കുന്ന വ്യാജ ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കില്ലെന്നും തന്റെ വീട്ടുകാരെ ഒരു കേന്ദ്ര ഏജൻസിയും ചോദ്യം ചെയ്‌തിട്ടില്ലെന്നും പി.ടി തോമസിന്റെ ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി നൽകിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. രവീന്ദ്രനെതിരെ രാജ്യദ്രോഹ കുറ്റം ആരോപിക്കുന്നത് വികല മനസിന്റെ വ്യാമോഹമാണ്. സ്വർണക്കടത്ത് കേസിലെ അടിവേരുകൾ കണ്ടെത്തണമെന്ന് നിലപാടെടുത്തതും കേന്ദ്ര ഏജൻസി വരണമെന്ന് പറഞ്ഞതും സംസ്ഥാന സർക്കാരാണ്. സ്വപ്‌ന സുരേഷ് ബാംഗ്ളൂർ എത്തിയതെങ്ങനെയെന്ന് കേന്ദ്ര ഏജൻസികൾ അന്വേഷിക്കും, കമ്മ്യൂണിസ്‌റ്റ്‌കാരെ ജയിൽ കാണിച്ച് പേടിപ്പിക്കരുതെന്നും മുഖ്യമന്ത്രി അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞു. തുടർന്ന് സ്‌പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.