തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന് നേരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇതര സംസ്ഥാനങ്ങളിലെല്ലാം കേസുകൾ അനുദിനം കുറയുമ്പോൾ കേരളത്തിൽ കൊവിഡ് രോഗികൾ കൂടിവരികയാണ്. പ്രതിരോധത്തിൽ കേരളം ഒന്നാമതാണെന്ന് ഏത് സൂചിക വെച്ചാണ് ആവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വ്യക്തമാക്കണം. പരിശോധന കുറച്ചതാണ് കൊവിഡ് പ്രതിരോധത്തിലുണ്ടായ പ്രധാന പാളിച്ച. പരിശോധന കൂട്ടണമെന്ന് ആവശ്യപ്പെട്ടവരെയെല്ലാം അധിക്ഷേപിച്ചു. കൊവിഡ് സ്ഥിതി നിയന്ത്രണാതീതമായതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്‌ക്കും ആരോഗ്യമന്ത്രിയ്‌ക്കുമുണ്ട്. രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ നാൽപത് ശതമാനവും ഇപ്പോൾ കേരളത്തിലാണ്.
സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ കൊവിഡ് സ്ഥിതി അതിരൂക്ഷമാണ്. എറണാകുളത്ത് 800 മുതൽ 1000 വരെയാണ് ദിവസവും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരത്ത് കേസ് ഫെർട്ടിലിറ്റി നിരക്ക് 0.8% ആണ്. ഇത് സംസ്ഥാന ശരാശരിയുടെ ഇരട്ടിയോളം വരും. പി ആർ ഏജൻസികളെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും പ്രചാരണം നടത്തി. എന്നാൽ ഇപ്പോൾ എല്ലാവർക്കും യാഥാർത്ഥ്യം മനസിലായി.
മഹാമാരിയെ ആദ്യഘട്ടത്തിൽ തന്നെ നിലംപരിശാക്കിയെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ അവകാശവാദം. ഇതൊരു മാരത്തണിന്റെ തുടക്കം മാത്രമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അമിത ആത്മവിശ്വാസം നൽകരുതെന്നും പറഞ്ഞ താനടക്കമുള്ളവരെ മുഖ്യമന്ത്രിയും സിപിഎമ്മും കടന്നാക്രമിച്ചുവെന്നും വി.മുരളീധരൻ ആരോപിച്ചു.
ശരിയായ കൊവിഡ് മരണനിരക്ക് പുറത്തുവിടാൻ സർക്കാർ തയ്യാറാകുമോ? ഐസിഎംആറും ലോകാരോഗ്യ സംഘടനയും നൽകിയ മാർഗനിർദേശങ്ങൾ അട്ടിമറിച്ചാണ് മരണസംഖ്യ പിടിച്ചു നിർത്തിയെന്ന അവകാശവാദം സർക്കാർ നടത്തുന്നത്. കാൻസറോ മാരക രോഗങ്ങളോ ഉളളവർ കൊവിഡ് ബാധിച്ച് മരിച്ചാൽ അത് കൊവിഡ് മരണമായി കണക്കാക്കണമെന്ന മാർഗനിർദേശം കേരളത്തിൽ പാലിക്കപ്പെടുന്നില്ല. കഴിഞ്ഞ ഓഗസ്റ്റ് വരെ കൊവിഡ് പോസിറ്റീവായ മരണങ്ങളിൽ ഏതാണ്ട് 40 ശതമാനവും അത്തരത്തിൽ കണക്കാക്കിയില്ല.മരണശേഷം സ്രവമെടുത്ത് നെഗറ്റീവാക്കുന്നത് കേരളത്തിൽ മാത്രമുള്ള പ്രോട്ടോക്കോളാണെന്ന് മുരളീധരൻ പരിഹസിച്ചു.
കോവിഡ് പ്രതിരോധപ്രവർത്തനത്തിലെ വിജയത്തിന്റെ ക്രെഡിറ്റ് സർക്കാരിനായിരുന്നെങ്കിൽ ഇപ്പോൾ നേരിടുന്ന പരാജയത്തിന്റെ ഉത്തരവാദിത്തവും ആർക്കാണെന്ന് മുഖ്യമന്ത്രി പറയണം. അദ്ദേഹത്തിനാണോ, അതോ ആരോഗ്യമന്ത്രിക്കാണോ? ഫാഷൻ മാഗസിനുകളുടെ മുഖചിത്രമാവുന്ന തിരക്കിൽ ആരോഗ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേയെന്നും വി.മുരളീധരൻ ചോദിച്ചു. രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിൽ തെല്ലും ആശങ്കയില്ലെന്നാണ് ഇപ്പോൾ ആരോഗ്യമന്ത്രി പറയുന്നത്. വ്യാപനം വൈകിപ്പിക്കാനായെന്നാണ് മന്ത്രിയുടെ വാദം. കേരളം രോഗകേന്ദ്രമായി മാറുന്നത് അഭിമാനമാണെന്ന് പറയാൻ കെ.കെ.ശൈലജയ്‌ക്കേ കഴിയൂവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.