ഇന്ത്യ- ആസ്ട്രേലിയഅവസാന ടെസ്റ്റിന് ഇന്ന് ബ്രിസ്ബേനിൽ തുടക്കം
മൂന്ന് മത്സരങ്ങൾ പിന്നിട്ടപ്പോൾ പരമ്പര 1-1ന് സമനിലയിൽ
മുൻനിരതാരങ്ങൾക്ക് പരിക്കേറ്റതിന്റെ സമ്മർദ്ദത്തിൽ ഇന്ത്യ
ബ്രിസ്ബേൻ : സംഭവബഹുലമായ ഒരു പര്യടനത്തിന്റെ പര്യവസാനത്തിന് ആരംഭം കുറിക്കുകയാണിന്ന് ബ്രിസ്ബേനിൽ; ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിലൂടെ. മൂന്ന് ടെസ്റ്റുകളിൽ ആദ്യത്തേത് അഡ്ലെയ്ഡിൽ ആസ‌്ട്രേലിയ വിജയിച്ചു. മെൽബണിൽ രണ്ടാം ടെസ്റ്റ് ജയിച്ച് ഇന്ത്യ പകരംവീട്ടി. വിവാദങ്ങൾ അകമ്പടി സേവിച്ച സിഡ്നിയിലെ മൂന്നാം ടെസ്റ്റ് ഇന്ത്യയുടെ ഐതിഹാസിക സമനിലയിൽ അവസാനിച്ചു.ബ്രിസ്ബേനിൽ വിജയം നേടുന്നവർക്ക് പരമ്പര സ്വന്തമാക്കാം എന്നത് ഈ ടെസ്റ്റിന് ഒരു ഫൈനലിന്റെ പ്രതീതി നൽകുന്നു. അതേസമയം ഇത് സമനിലയിലാക്കാനായാൽ നിലവിലെ ജേതാക്കൾ എന്നനിലയിൽ ഇന്ത്യയ്ക്ക് ബോർഡർ-ഗാവസ്കർ ട്രോഫി നിലനിറുത്താം.
മൂന്നാം ടെസ്റ്റിന് ശേഷം ജസ്പ്രീത് ബുംറയും ഹനുമ വിഹാരിയും രവിചന്ദ്രൻ അശ്വിനുംകൂടി പരിക്കേറ്റവരുടെ പട്ടികയിലേക്ക് എത്തിയതോടെയാണ് ഇന്ത്യ സമ്മർദ്ദത്തിലായത്. ഫീൽഡിംഗിനിടെ അടിവയറ്റിന് പരിക്കേറ്റതാണ് ബുംറയ്ക്ക് തിരിച്ചടിയായത്.ബ്രിസ്ബേനിൽ ബുംറയെ കളിപ്പിക്കുന്ന കാര്യത്തിൽ ടോസിന് മുമ്പ് മാത്രമേ ഇന്ത്യ തീരുമാനമെടുക്കൂ. പൂർണഫിറ്റ്നെസ് ഇല്ലാതെ ബുംറയെ കളിപ്പിച്ചാൽ അടുത്തമാസം ഇംഗ്ളണ്ടിനെതിരെ തുടങ്ങുന്ന പരമ്പരയിൽ തിരിച്ചടിയാകുമെന്നതിനാൽ പകരം മറ്റ് താരങ്ങൾക്ക് അവസരം നൽകാനാണ് സാദ്ധ്യത.
മുൻനിര പേസർമാരായ ഷമി,ഉമേഷും ടീമിലില്ലാത്ത സാഹചര്യത്തിൽ സെയ്നി,സിറാജ്,ശാർദ്ദൂൽ താക്കൂർ,നെറ്റ്ബൗളറായി വന്ന് ട്വന്റി-20യും വൺഡേയും കളിച്ച നടരാജൻ എന്നിവരാണ് ഇനി ബാക്കിയുള്ളത്. സെയ്നിയും സിറാജും കഴിഞ്ഞ മത്സരത്തിൽ കളിച്ചിരുന്നു.
അശ്വിന് കളിക്കാൻ കഴിയുന്നില്ലെങ്കിൽ സ്പെഷ്യലിസ്റ്റ് സ്പിന്നറായി സംഘത്തിലുള്ളത് കുൽദീപ് യാദവാണ്. ട്വന്റി-20 പരമ്പരയ്ക്ക് ശേഷം നെറ്റ്സിൽ ബൗളറായി ടീമിനാെപ്പം തുടരുന്ന വാഷിംഗ്ടൺ സുന്ദറിനെയും പരിഗണിച്ചേക്കാം. രവീന്ദ്ര ജഡേജയ്ക്കും ഹനുമവിഹാരിക്കും പകരക്കാരായി പരിഗണിക്കാൻ പൃഥ്വി ഷാ,വിക്കറ്റ് കീപ്പർ സാഹ എന്നിവരാണുള്ളത്.വേണ്ടിവന്നാൽ റിഷഭ് പന്തിനെയും സാഹയെയും ഒരുമിച്ച് കളിപ്പിക്കാനും സാദ്ധ്യതയുണ്ട്.
ആസ്ട്രേലിയൻ ടീമിൽ പരിക്കേറ്റ വിൽ പുക്കോവ്സ്കി കളിക്കില്ല.പകരം മാർക്കസ് ഹരിസാകും ഓപ്പൺ ചെയ്യുക. 2019 ആഷസിന് ശേഷമുള്ള ഹാരിസിന്റെ ആദ്യ മത്സരമാകുമിത്.
മഴ ഭീഷണി
ബ്രിസ്ബേനിലെ ഗാബ സ്റ്റേഡിയത്തിലെ പിച്ച് പേസ് ബൗളിംഗിനെ കണക്കറ്റ് പിന്തുണയ്ക്കുന്നതാണ്. ശനിയാഴ്ച മുതൽ ഇവിടെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ
6-0-1-5
ഗാബയിൽ ആറ് ടെസ്റ്റുകളാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതിൽ ഒന്നുപോലും ഇന്ത്യ ജയിച്ചിട്ടില്ല. ഒരെണ്ണത്തിൽ സമനിലയിലായത് (2003) വലിയ നേട്ടം.അഞ്ചു തോൽവികൾ വഴങ്ങിയിട്ടുണ്ട്. ഇന്ത്യയ്ക്ക് ഒട്ടും രാശിയില്ലാത്ത വേദിയാണിത്.
ലിയോൺ 100
ഓസീസ് സ്പിന്നർ നേഥൻ ലിയോണിന്റെ നൂറാമത് ടെസ്റ്റ് മത്സരമാണിത്. കരിയറിൽ 400 വിക്കറ്റുകൾ തികയ്ക്കാൻ ലിയോണിന് നാലു വിക്കറ്റുകൾ കൂടി മതി.
1988ന് ശേഷം ഗാബയിൽ ആസ്ട്രേലിയ ഒരു ടെസ്റ്റുപോലും തോറ്റിട്ടില്ല.
കഴിഞ്ഞ മത്സരത്തിൽ വിജയിക്കാൻ കഴിയാത്തത് ഞങ്ങളെ നിരാശരാക്കിയിരുന്നു.എന്നാൽ ഇവിടെ പ്രതീക്ഷകൾ വാനോളമുണ്ട്.വിജയത്തിലേക്ക് ഞങ്ങൾ തിരിച്ചുവരും
- ടിം പെയ്ൻ,ആസ്ട്രേലിയൻ ക്യാപ്ടൻ
ഗാബയിലെ ബൗൺസി ട്രാക്കിൽ കളിക്കാൻ ഞങ്ങൾ ശരിക്കും തയ്യാറെടുത്തുകഴിഞ്ഞു. ബുംറയ്ക്ക് കളിക്കാൻ കഴിയുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് മെഡിക്കൽ സംഘമാണ്.
- വിക്രം റാത്തോഡ്, ഇന്ത്യൻ ബാറ്റിംഗ് കോച്ച്.
പരിക്ക് പണിതന്നത് ഇങ്ങനെ
പരമ്പരയ്ക്ക് മുന്നേതന്നെ പരിക്ക് ഇന്ത്യയ്ക്ക് ചെക്ക് വയ്ക്കാൻ തുടങ്ങിയിരുന്നു. ഐ.പി.എല്ലിനിടയ്ക്ക് സംഭവിച്ച പരിക്ക് കാരണം രോഹിത് ശർമ്മയ്ക്ക് ഏകദിന,ട്വന്റി-20 പരമ്പരകളും ആദ്യ രണ്ട് ടെസ്റ്റുകളും നഷ്ടമായിരുന്നു.
ഇശാന്ത് ശർമ്മ പരിക്കിൽ നിന്ന് മോചിതനാകാത്ത സാഹചര്യത്തിൽ ടീമിൽ എത്തിയതേയില്ല.
ആദ്യ ടെസ്റ്റിനിടെ പാറ്റ് കമ്മിൻസിന്റെ ബൗൺസറിൽ പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പിന്നീട് കളിക്കാൻ കഴിഞ്ഞിട്ടില്ല.
ഉമേഷ് യാദവ് രണ്ടാം ടെസ്റ്റിൽ ബൗൾ ചെയ്യുന്നതിനിടെ കാൽക്കുഴയ്ക്ക് പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങി.
കെ.എൽ രാഹുലിനെ മൂന്നാം ടെസ്റ്റിൽ ഉൾപ്പെടുത്താൻ ആലോചിച്ചെങ്കിലും പരിശീലനത്തിനിടെ കൈക്കുഴയ്ക്ക് പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.
രവീന്ദ്ര ജഡേജയ്ക്ക് മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ബാറ്റുചെയ്യുന്നതിനിടെ വിരലിന് പൊട്ടലേറ്റു.എങ്കിലും ബാറ്റിംഗ് തുടർന്നു. ഭാഗ്യത്തിന് രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യേണ്ടിവന്നില്ല. അവസാന ടെസ്റ്റിൽ മാത്രമല്ല ഇംഗ്ളണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലും ജഡേജയ്ക്ക് കളിക്കാനാവില്ല.
റിഷഭ് പന്തിനും മൂന്നാം ടെസ്റ്റിനിടെ ബൗൺസറുകൾകൊണ്ട് പരിക്കേറ്റതാണ്. എന്നാൽ രണ്ടാം ഇന്നിംഗ്സിനിറങ്ങി തകർപ്പൻ ഷോട്ടുകൾ പായിച്ച് 97 റൺസ് നേടി.
ഹനുമ വിഹാരിക്ക് സിഡ്നി ടെസ്റ്റിനിടെ കാലിന് പരിക്കേറ്റിട്ടും ബാറ്റിംഗ് തുടർന്നു. നാലാം ടെസ്റ്റിൽ കളിക്കാനാവില്ലെന്നാണ് റിപ്പോർട്ട്.
അശ്വിൻ കടുത്തനടുവേദനയുമായാണ് സിഡ്നിയിൽ ബാറ്റുചെയ്യാനിറങ്ങിയത്. കളിക്കളത്തിലേക്ക് ഇറങ്ങുംമുമ്പ് ഷൂ ലേസ് കെട്ടാനായി കുനിയാൻ പോലും അശ്വിന് കഴിഞ്ഞില്ലെന്ന് മത്സരശേഷം അദ്ദേഹത്തിന്റെ ഭാര്യ ട്വീറ്റ് ചെയ്തിരുന്നു.
ജസ്പ്രീത് ബുംറയ്ക്ക് ഫീൽഡിംഗിനിടെയാണ് അടിവയറ്റിൽ പരിക്കറ്റത്. പരിക്ക് പൂർണമായി ഭേദമായാൽ മാത്രം ബ്രിസ്ബേനിൽ കളിക്കും.
ആദ്യ രണ്ട് ടെസ്റ്റുകളിൽ കളിച്ചിരുന്ന മായാങ്ക് അഗർവാൾ നെറ്റ്സ് പ്രാക്ടീസിനിടെ ഏറ്റ നേരിയ പരിക്കിന്റെ പിടിയിലാണ്.