തിരുവനന്തപുരം : ജമാഅത്ത് ഇസ്ലാമിയുമായി മുൻ തിരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിന് ബന്ധം ഉണ്ടായിട്ടുണ്ടെന്ന് മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു.. ജമാഅത്തെ ഇസ്ലാമിയുടെ വോട്ടുകൾ ഇടതുമുന്നണിക്ക് സഹായകരമായിട്ടുണ്ടെന്നും അദ്ദേഹം ഒരഭിമുഖത്തിൽ വെളിപ്പെടുത്തി.
ജമാ അത്ത് ഇസ്ലാമിയുമായി സഖ്യമോ ധാരണയുമൊന്നും ഉണ്ടാക്കിയിട്ടില്ല.. പക്ഷേ ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി സി.പി.എമ്മിന്റെ നേതാക്കൾ സംസാരിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളിലും അവർ ഇടതു മുന്നണിക്ക് വോട്ട് തന്നിട്ടുണ്ട്. ആ വോട്ടുകൾ അന്ന് ഇടതു മുന്നണിക്ക് സഹായകരമായിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി വോട്ടു കൊണ്ട് പല പഞ്ചായത്തുകളും ഇടതുമുന്നണിക്ക് പണ്ട് കിട്ടിയിട്ടുണ്ട്. അക്കാലത്തെ കോൺഗ്രസിന്റെ കേന്ദ്ര സർക്കാരിനെതിയുള്ള നിലപാടു കൊണ്ടും അന്തർദേശീയ രാഷ്ട്രീയ വിഷയങ്ങളിൽ സി.പി.എം സ്വീകരിക്കുന്ന നിലപാടും പരിഗണിച്ചാണ് അന്ന് ജമാഅത്ത് ഇസ്ലാമി ഇടതു മുന്നണിക്ക് വോട്ട് ചെയ്തിരുന്നത്. പിന്നീട് കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയതോടെ ജമാഅത്ത് ഇസ്ലാമി നിലപാട് മാറ്റി. ജമാഅത്ത് ഇസ്ലാമിയുടെ ഇപ്പോഴത്തെ നിലപാട് സി.പി.എമ്മിന് സ്വീകാര്യമല്ല. അപകടകരമായ ഇവരുടെ ഇപ്പോഴത്തെ നിലപാട് സംഘപരിവാർ സംഘടനകൾക്ക് ശക്തി പകരുന്നതാണെന്നും പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.