തിരുവനന്തപുരം : കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇടതു തരംഗം സൃഷ്ടിക്കാനായതിന്റെ മുഖ്യകാരണങ്ങളിലൊന്നായി വിലയിരുത്തുന്ന സൗജന്യ ഭക്ഷ്യകിറ്റുകളുടെ വിതരണം നീട്ടാൻ സർക്കാർ തീരുമാനിച്ചു. നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിലാണ് ഈ തീരുമാനം ധനമന്ത്രി പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനം സംസ്ഥാനത്ത് ശക്തമായി തുടരുന്നതിനാൽ ഭക്ഷ്യ കിറ്റ് വിതരണം തുടരും എന്നാണ് അദ്ദേഹം അറിയിച്ചത്. ഇതിനൊപ്പം സംസ്ഥാനത്തെ അമ്പത് ലക്ഷം കുടുംബങ്ങളിൽ ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തുന്നതിനായി നീല, വെള്ള കാർഡുകാർക്ക് അധികമായി 10 കിലോ അരി 15 രൂപക്ക് നൽകാനും തീരുമാനമായി. ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നാല് മാസം കൂടി നീട്ടിയതായി മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ കൊവിഡ് ബാധ സംസ്ഥാനത്ത് തുടരുന്ന കാലത്തോളം ഭക്ഷ്യകിറ്റ് നൽകുമെന്ന സൂചനയാണ് ബഡ്ജറ്റ് അവതരണത്തിലൂടെ ധനമന്ത്രി നൽകുന്നത്. തുടർ ഭരണം ലക്ഷ്യമിട്ടുള്ള ജനപ്രിയ തീരുമാനങ്ങളും നടപടികളുമാണ് ഇതുവരെയുള്ള ബഡ്ജറ്റ് അവതരണത്തിലൂടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.