മുംബയ്: ഗായിക നൽകിയ ലൈംഗിക പീഡനപരാതിയിൽ മഹാരാഷ്ട്ര സാമൂഹികക്ഷേമ മന്ത്രിയും എൻ.സി.പി നേതാവുമായ ധനഞ്ജയ് മുണ്ടെയുടെ രാജിക്കായി സമ്മർദ്ദമേറുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും ബി.ജെ.പി വനിതാവിഭാഗവും രാജി ആവശ്യം ശക്തമാക്കിയിരിക്കെ എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ മന്ത്രിയെ തള്ളിപ്പറയുക കൂടി ചെയ്തതോടെ പദവിയൊഴിയാനുളള സാദ്ധ്യതയേറി. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മന്ത്രിയുടെ മൊഴിയെടുക്കുമെന്ന് മുംബയ് പൊലീസ് അറിയിച്ചു. ധനഞ്ജയ് മുണ്ടെയ്‌ക്കെതിരെയുള്ളത് ഗുരുതര ആരോപണങ്ങളാണെന്ന് ശരദ് പവാർ മാദ്ധ്യമങ്ങളോടു പറഞ്ഞു. വിഷയം പാർട്ടിയിൽ ഉടൻ ചർച്ച ചെയ്തു തുടർനടപടികൾ സ്വീകരിക്കും.
പവാറിനോടു കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും പാർട്ടി അദ്ധ്യക്ഷൻ എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നും ധനഞ്ജയ് മുണ്ടെ പ്രതികരിച്ചു.
മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ സഹോദരപുത്രനാണ് ധനഞ്ജയ്. സംഗീതരംഗത്ത് അവസരങ്ങൾ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത് ധനഞ്ജയ് മുണ്ടെ പലവട്ടം പീഡിപ്പിച്ചതായാണ് ഗായിക രേണു ശർമ (37) കഴിഞ്ഞ ദിവസം മുംബയ് പൊലീസിന് നൽകിയ പരാതിയിലുള്ളത്. ഇവരുടെ സഹോദരി കരുണ ശർമയുമായി ഏറെക്കാലമായി അടുപ്പം പുലർത്തിയിരുന്ന മന്ത്രിക്ക് ആ ബന്ധത്തിൽ 2 മക്കളുണ്ട്.
തന്റെ ഭാര്യയും കുടുംബവും അംഗീകരിച്ച ബന്ധമാണിതെന്നും ഇപ്പോൾ കരുണയും സഹോദരി രേണുവും തന്നെ താറടിച്ചുക്കാണിക്കാനും ബ്ലാക്‌മെയിൽ ചെയ്യാനും ഉദേശിച്ചാണു പരാതി നൽകിയതെന്നുമാണ് ധനഞ്ജയിന്റെ വാദം. അതിനിടെ, ഏതെങ്കിലുമൊരാൾ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ മന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്ന് എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷനും മന്ത്രിയുമായ ജയന്ത് പാട്ടീൽ പ്രതികരിച്ചു.
എന്നെയും കുടുക്കാൻ നോക്കി
മന്ത്രി ധനഞ്ജയ് മുണ്ടെയ്‌ക്കെതിരെ പീഡന പരാതി ഉന്നയിച്ചിരിക്കുന്ന യുവതി നേരത്തെ തന്നെ വർഷങ്ങളോളം വേട്ടയാടിയിരുന്നതായി ബി.ജെ.പി നേതാവ് കൃഷ്ണ ഹെഗ്‌ഡെ വെളിപ്പെടുത്തിയത് വിവാദമായി. തന്നെ യുവതി തുടർച്ചയായി പല നമ്പരുകളിൽ നിന്നു ഫോൺ വിളിക്കുകയും സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നതായി ഹെഗ്‌ഡെ ആരോപിച്ചു. കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചു പലവട്ടം സമീപിച്ചെങ്കിലും താൻ ഒഴിഞ്ഞുമാറുകയായിരുന്നു. ഹണി ട്രാപ് ഒരുക്കി പണം തട്ടാനും ബ്ലാക്ക് മെയിൽ ചെയ്യാനുമുള്ള ശ്രമമായിരുന്നുവെന്നാണ് താൻ കരുതുന്നതെന്നും ഹെഗ്‌ഡെ മാദ്ധ്യമങ്ങളോടു പറഞ്ഞു. മുൻ എം.എൽ.എ കൂടിയായ കൃഷ്ണ ഹെഗ്‌ഡെ നേരത്തെ കോൺഗ്രസിലായിരുന്നു. മറ്റൊരു രാഷ്ട്രീയ നേതാവിനെയും ഈ യുവതി കുടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.