വാഷിംഗ്ടൺ: വീണ്ടും ഇന്ത്യൻ വംശജരെ ഉന്നതസ്ഥാനങ്ങളിൽ നിയമിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സമീറ ഫാസിലിയെ ദേശീയ സാമ്പത്തിക കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടറായും ഹെൽത്ത് പോളിസി വിദഗ്ദ്ധൻ വിദുർ ശർമ്മയെ കൊവിഡ് റെസ്‌പോണ്ട്സ് ടീമിന്റെ ടെസ്റ്റിംഗ് ഉപദേശകനായും നിയമിച്ചു. ഒബാമ - ബൈഡൻ ഭരണകൂടത്തിൽ ദേശീയ സാമ്പത്തിക കൗൺസിലിൽ സീനിയർ പോളിസി ഉപദേഷ്ടാവായിരുന്നു ഫാസിലി. ദേശീയ സാമ്പത്തിക കൗൺസിലിനാണ് ഭരണകൂടത്തിന്റെ സാമ്പത്തിക നയ രൂപവത്കരണ ചുമതല. പ്രസിഡന്റിന് സാമ്പത്തിക ഉപദേശം നൽകുന്നതും കൗൺസിലാണ്.
ബൈഡൻ- ഹാരിസ് കൂട്ടുകെട്ടിന്റെ ഇക്കണോമിക് ഏജൻസി മേധാവിയാണ് നിലവിൽ ഫാസിലി. അറ്റ്ലാന്റ ഫെഡറൽ റിസർവ് ബാങ്കിൽ മുതിർന്ന ഉദ്യോഗസ്ഥയായും യേൽ ലോ സ്‌കൂൾ ക്ലിനിക്കൽ ലക്ചററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യേൽ ലോ സ്‌കൂൾ, ഹാർവാർഡ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.
ഒബാമയുടെ ഭരണകാലത്ത് ഹെൽത്ത് പോളിസി അഡ്‌വൈസറായിരുന്നു വിദുർ ശർമ്മ. ഹാർവാഡ് ടി.എച്ച് ചാൻ സ്‌കൂൾ ഒഫ് പബ്ലിക് ഹെൽത്ത്, സെന്റ് ലൂയിസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.