sreenivasan

പത്തനംതിട്ട : തണുപ്പുള്ള കാലാവസ്ഥയിൽ വളരുന്ന ഓറഞ്ചും ആപ്പിളും പന്തളം കുരമ്പാ വല്ല്യയ്യത്ത് ശ്രീനിവാസന്റെ തോട്ടത്തിൽ വിളഞ്ഞുകിടക്കുന്നത് കണ്ടാൽ കൊതിവരും. ആപ്പിളും ഓറഞ്ചും മാത്രമല്ല അവയുടെ തൈകളും ഇവിടെ വാങ്ങാൻ കിട്ടും. മാസം 50,000 രൂപ വരുമാനം.

ഒരേക്കർ തോട്ടത്തിൽ ഓറഞ്ചിനും ആപ്പിളിനും വളരാൻ വേണ്ട തണുപ്പ് സൃഷ്‌ടിച്ചിട്ടുണ്ട്. അതിനായി കൃത്രിമ കുളങ്ങളും ചാലുകളും നിർമ്മിച്ചു. അതിലെല്ലാം നീലത്താമരയും ആമ്പലും സിലോപ്പി മത്സ്യകൃഷിയും.

ഇക്കോ ടൂറിസം പൂന്തോട്ട നിർമ്മാണ കരാറുകാരനായ ശ്രീനിവാസൻ ഊട്ടിയിലും മൈസൂരിലും മൂന്നാറിലുമെല്ലാം ജോലിക്ക് പോകാറുണ്ട്. അങ്ങനെയാണ് ഓറഞ്ച്,​ ആപ്പിൾ കൃഷിയിൽ താത്പര്യം ജനിക്കുന്നത്. അവിടെനിന്നാണ് തൈകൾ കൊണ്ടുവന്ന് നട്ടത്. മലേഷ്യൻ ചാമ്പ, ചൈനീസ് ഓറഞ്ച് തുടങ്ങിയ വിദേശി ഫലങ്ങളും ഉണ്ട്. സ്വദേശിയും വിദേശിയുമായ ആപ്പിളും റെഡ് പാമും (ചുവപ്പൻ പന) തല പൊക്കി വരുന്നു.

ഓറഞ്ചും ആപ്പിളും വിൽക്കുന്നതിനേക്കാൾ ലാഭം തൈകൾ വിൽക്കുന്നതാണെന്ന് ശ്രീനിവാസൻ പറയുന്നു. 500 രൂപയാണ് ഒരു തൈയുടെ വില. ജാതിയും ആന്തൂറിയവും ഉള്ളതിനാൽ അവയുടെ തൈകൾക്കും ആവശ്യക്കാരുണ്ട്. കേട്ടറിഞ്ഞൊക്കെ ആളുകൾ വാങ്ങാനെത്തുന്നുണ്ട്.

ഒരേക്കറിൽ വ്യത്യസ്ത വിളകൾ കൃഷി ചെയ്യുകയാണ്. ഓറഞ്ച് മാത്രം ആയാൽ എല്ലാം ചെലവായെന്ന് വരില്ല. തൈകൾ എല്ലാവരും വാങ്ങും. നെൽകൃഷിയിലായിരുന്നു തുടക്കം. വിളവ് കുറഞ്ഞതോടെ മറ്റ് കൃഷികൾ തുടങ്ങി. ഓറഞ്ചും ആപ്പിളും ആരംഭിച്ചിട്ട് അഞ്ച് വർഷമായി. തുടക്കത്തിൽ വിളവ് കിട്ടിയിരുന്നില്ല. ഓരോ വർഷം കഴിയുന്തോറും മെച്ചപ്പെട്ടു.

27-ാം വയസിലാണ് ശ്രീനിവാസൻ കൃഷി ആരംഭിച്ചത്. ഇപ്പോൾ 57 ആയി. എഴുത്തുകാരനും ശില്പിയും കൂടിയാണ് ശ്രീനിവാസൻ. 1984 ൽ ആദ്യ കവിത ചിത്തിര തിരുനാൾ ബാലരാമവർമ്മയ്‌ക്കാണ് സമർപ്പിച്ചത്. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെക്കുറിച്ചും ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അദ്ദേഹം വീട്ടിൽ വന്നാണ് പുസ്തകം സ്വീകരിച്ചത്.

അമ്മ ലീലാമണിയമ്മയും ഭാര്യ ഷൈലജയും കൃഷിക്ക് പൂർണ പിന്തുണ നൽകുന്നു. മകൾ വൃന്ദയും ഒന്നര വയസുള്ള കൊച്ചുമകൾ മീനുക്കുട്ടിയും ഒപ്പമുണ്ട്.

"വർഷത്തിൽ മൂന്നു തവണ വിളവെടുക്കാം. നവംബർ, ഡിസംബർ, ജനുവരി ആണ് ഏറ്റവും നല്ല കാലാവസ്ഥ.''

--പന്തളം ശ്രീനിവാസൻ