ന്യൂഡൽഹി: കോൺഗ്രസിൽ സംഘടന തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ഇതുവരെ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ പാർട്ടിക്ക് അദ്ധ്യക്ഷനില്ലാത്തത് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
സംഘടന തിരഞ്ഞെടുപ്പ് സംബന്ധിച്ച് സോണിയ ഗാന്ധിയുമായി നടന്നത് തുറന്നചർച്ച ആയിരുന്നു. പാർട്ടിക്കുളളിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്താമെന്ന് ഉറപ്പും ലഭിച്ചിരുന്നു. എന്നാൽ ഇതുവരെ വിഷയത്തിൽ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. എപ്പോഴാണ്, എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുക എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ലെന്നും കപിൽ സിബൽ വ്യക്തമാക്കി.
പാർട്ടിയുടെ ഭരണഘടനയനുസരിച്ച് തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്. അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്, പ്രവർത്തക സമിതി തിരഞ്ഞെടുപ്പിന് ഒപ്പമാണ് നടത്തുന്നത്. അത് ഭരണഘടനയുടെ ഭാഗമാണ്. ഞങ്ങൾക്ക് അക്കാര്യത്തെ കുറിച്ച് വ്യക്തതയില്ല. പാർലമെന്ററി ബോർഡ് പുനരുജ്ജീവിപ്പിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഡിസംബർ 19ന് നടന്ന കൂടിക്കാഴ്‌ചക്ക് ശേഷം ഒരുമാസം ആകാറാകുന്നു. ഒരു പ്രതികരണവും ഞങ്ങൾക്ക് ലഭിച്ചിട്ടില്ലെ. അടുത്ത ദിവസങ്ങളിൽ പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കപിൽ സിബൽ പറയുന്നു.
കോൺഗ്രസ് ഇപ്പോൾ ഒരു രാഷ്ട്രീയ ശക്തിയാണെന്നും സാധിക്കുന്നതെല്ലാം അത് ചെയ്യുന്നുണ്ടെന്നും പുനരുജ്ജീവന പ്രക്രിയ തുടങ്ങിക്കഴിഞ്ഞെന്നും കരുതുന്നവർ എന്താണ് പല സംസ്ഥാനങ്ങളിലും സംഭവിക്കുന്നതെന്ന് നോക്കണം. അവിടങ്ങളിൽ നിരാശ രൂപപ്പെട്ടിരിക്കുന്നത് കാണാം. ഡൽഹിയിലെ പല നേതാക്കളും തന്റെ അടുക്കൽ വന്ന് അവിടുത്തെ കാര്യങ്ങളിൽ കടുത്ത ഉത്കണ്‌ഠ അറിയിച്ചു. പാർട്ടി സുഗമമായി പ്രവർത്തിക്കണമെന്നും അവർ ആവശ്യപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു.