തിരുവനന്തപുരം: കെ എസ് ആർ ടിസിയിലെ സംഭവവികാസങ്ങളെത്തുടർന്ന് സി എം ഡി ബിജു പ്രഭാകറിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. ഇന്നലെയാണ് ക്ളിഫ്ഹൗസിലേക്ക് ബിജുപ്രഭാകറിനെ വിളിപ്പിച്ചത്. വിവാദപ്രസ്താവനങ്ങൾ തൽക്കാലം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നാണ് വിവരം. കെ എസ് ആർ ടിയിലെ പരിഷ്കരണ നടപടികൾ സർക്കാരിന്റെ അജണ്ടയിലുളളതാണെന്നും അതിനാൽ തൊഴിലാളി സംഘടനകളെ പ്രതിക്കൂട്ടിൽ നിറുത്തുന്ന പ്രസ്താവനങ്ങൾ തൽക്കാലം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. ബാക്കി എല്ലാ കാര്യത്തിനും സർക്കാർ പിന്തുണനൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.ഇന്ന് തൊഴിലാളി യൂണിയനുകളുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്കുശേഷം വൈകുന്നേരം ബിജുപ്രഭാകർ വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്നും റിപ്പോർട്ടുണ്ട്.
സ്ഥാപനത്തിൽ നടന്ന തിരിമറികൾ തുറന്നുകാട്ടി കഴിഞ്ഞദിവസം ബിജു പ്രഭാകർ നടത്തിയ വാർത്താസമ്മേളനം ഏറെ വിവാദമായിരുന്നു.
2012 - 2015 കാലയളവിൽ 100 കോടിരൂപ കണക്കിൽ കാണിച്ചിട്ടില്ലെന്ന് അദ്ദേഹം തുറന്നുപറയുകയും ചെയ്തു.സ്ഥാപനത്തിലെ ജീവനക്കാരിൽ ചിലർ കുഴപ്പക്കാരാണെന്നും അദ്ദേഹം പറഞ്ഞു. പത്തുശതമാനത്തോളം പേർ മാത്രമാണ് കുഴപ്പക്കാരെന്ന് ബിജു പ്രഭാകർ വ്യക്തമാക്കിയെങ്കിലും അദ്ദേഹത്തിനെതിരെ തൊഴിലാളി സംഘടനകൾ രംഗത്തു വന്നു. ഇന്നലെ കെ എസ് ആർ ടി സി ജീവനക്കാരെ ഫേസ്ബുക്കിലൂടെ അഭിസംബോധന ചെയ്യുന്നവേളയിലും ബിജുപ്രഭാകർ തന്റെ നിലപാട് ആവർത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അദ്ദേഹത്തെ ക്ളിഫ്ഹൗസിലേക്ക് വിളിച്ചുവരുത്തി നേരിട്ട് വിശദീകരണം തേടിയത്.