കൊല്ലം: കേരള ഭാഗ്യക്കുറിയുടെ ക്രിസ്മസ് - പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടിയുടെ ഭാഗ്യവാനെ ഇതുവരെ കണ്ടെത്തിയില്ല. ആര്യങ്കാവിലെ ഭരണി ഏജൻസി വിറ്റ എക്സ്.ജി 358753 ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. തിരുവനന്തപുരത്ത് മുഹമ്മദ് യാസിൻ നടത്തുന്ന ഹോൾസെയിൽ ഏജൻസിയായ എൻ.എം.കെയിൽ നിന്നാണ് തെങ്കാശി സ്വദേശിയായ വെങ്കിടേശിന്റെ ഭരണി ഏജൻസിക്ക് സമ്മാനാർഹമായ ടിക്കറ്റ് കിട്ടിയത്. മറ്റ് നിരവധി സമ്മാനങ്ങൾ 18 വർഷത്തിനിടെ ലഭിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ ഭാഗ്യം തന്റെ കൈയിലൂടെ കടന്നുപോയതിന്റെ സന്തോഷത്തിലാണ് വെങ്കിടേശ്.
തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകരോ ലോറി ഡ്രൈവർമാരോ ആകാം ടിക്കറ്റ് വാങ്ങിയതെന്നാണ് കരുതുന്നത്. ഏജൻസി കമ്മിഷനായി ലഭിക്കുന്ന തുക സ്ഥാപനം വിപുലീകരിക്കാൻ ഉപയോഗിക്കുമെന്ന് വെങ്കിടേശ് പറഞ്ഞു. ഏജൻസി കമ്മിഷനായി ലഭിക്കുന്ന തുക സ്ഥാപനം വിപുലീകരിക്കാൻ ഉപയോഗിക്കുമെന്ന് വെങ്കിടേശ് പറഞ്ഞു. ഭരണി ഏജൻസിയിൽ ഇപ്പോൾ നാല് ജീവനക്കാരുണ്ട്. വെങ്കിടേശിന്റെ ഭാര്യയും രണ്ട് മക്കളും തമിഴ്നാട്ടിലാണ് താമസം.
ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് ആദ്യം വിറ്റുപോയത് പാറശാല സ്വദേശിയായ മുഹമ്മദ് യാസിന്റെ എൻ.എം.കെ ഹോൾസെയിൽ ലോട്ടറി ഏജൻസിയിൽ നിന്നാണ്. തന്റെ കടയിൽ നിന്നുള്ള ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 25 വർഷമായി ലോട്ടറി ബിസിനസ് ചെയ്യുന്ന ആളാണ് മുഹമ്മദ് യാസിൻ.
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ ഇന്നലെ ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനാണ് നറുക്കെടുത്തത്. ആറ് സീരീസുകളിൽ 45 ലക്ഷം ടിക്കറ്റുകളാണ് ഇറക്കിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള ആറ് ബമ്പർ ലോട്ടറികളിൽ ഒന്നാണ് ക്രിസ്മസ് - പുതുവത്സര ബമ്പർ. രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്ന് മുതൽ അഞ്ച് വരെയുള്ള സമ്മാനം യഥാക്രമം പത്ത്, അഞ്ച്, ഒന്ന് ലക്ഷം വീതമാണ്.