chandy-oommen

കൊല്ലം: ചവറയിൽ കെബി ഗണേഷ്‌കുമാർ എംഎൽഎയുടെ വാഹനം അടിച്ചുതകർത്ത കേസിലെ പ്രതിചേർക്കപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കായി അഭിഭാഷക വേഷത്തിൽ പ്രത്യക്ഷപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ. യുവജന സംഘടനാ പ്രവർത്തകർക്കായി കരുനാഗപ്പള്ളി കോടതിയിലാണ് ചാണ്ടി ഉമ്മൻ വക്കീൽ വേഷത്തിലെത്തിയത്.

എംഎൽഎയുടെ കാർ തകർത്ത സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകൾ പൊലീസ് ചുമത്തിയിരുന്നു. എന്നാൽ ഈ വകുപ്പുകൾ നിലനിൽക്കില്ലെന്ന് സംഭവത്തിലെ മാദ്ധ്യമ വാർത്തകൾ ഉൾപ്പെടെ കോടതിയിൽ ഹാജരാക്കികൊണ്ട് ചാണ്ടി ഉമ്മൻ സമർത്ഥിക്കുകയായിരുന്നു. കേസില്‍ വാദം കേട്ട കോടതി ആറ് പേര്‍ക്കും ജാമ്യം അനുവദിച്ചു.

താൻ യാദൃശ്ചികമായാണ് കോടതിയിൽ എത്തിയതെന്ന് ചാണ്ടി ഉമ്മൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അദ്ദേഹത്തെ കൂടാതെ മറ്റ് മൂന്ന് അഭിഭാഷകരും കോടതിയിൽ എത്തിയിരുന്നു. അഭിഭാഷക കുപ്പായം അഴിച്ച് വച്ച ശേഷം ഖദര്‍ വേഷമണിഞ് കൊല്ലത്തെ യൂത്ത് കോണ്‍ഗ്രസിന്റെ വിവിധ പരിപാടികളിലും ചാണ്ടി ഉമ്മന്‍ പങ്കെടുത്തു. ഇതാദ്യമായിട്ടാണ് കേരളത്തിലെ ഒരു കോടതിയില്‍ ചാണ്ടി ഉമ്മന്‍ അഭിഭാഷക വേഷം ധരിച്ചെത്തുന്നത്.

ഇന്നലെയാണ് പത്തനാപുരം എംഎൽഎ കെബി ഗണേഷ്‌കുമാറിന്റെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചത്. എംഎൽഎയ്ക്ക് നേരെ കരിങ്കൊടി കാണിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഘടനാ പ്രവർത്തകരുടെ ആക്രമണത്തെ തുടർന്ന് കാറിന്റെ ചിലുൾപ്പെടെ തകർന്നിരുന്നു. എംഎൽഎയ്‌ക്കെതിരെ വലിയ പ്രതിഷേധവുമായി കഴിഞ്ഞ ദിവസങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു.

ചവറയിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ എംഎൽഎയുടെ കാറിനു നേർക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടുകയും കല്ലെറിയുകയും ചെയ്തു. കല്ലേറിലാണ് ചില്ല് തകർന്നത്. കഴിഞ്ഞ ദിവസം ഗണേഷ് കുമാറിന്റെ പേഴ്‌സണൽ സെക്രട്ടറി പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തിലുള്ള സംഘം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ആക്രമണം നടത്തിയിരുന്നു.

നടിയെ ആക്രമിച്ച സംഭവത്തിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതിയാണു പ്രദീപ് കോട്ടാത്തല. ഈ കേസിൽ ജാമ്യത്തിൽ തുടരവേയാണ് യൂത്ത് കോൺഗ്രസുകാർക്കെതിരെ ആക്രമണം നടന്നത്. ഇതിൽ വ്യാപകമായ പ്രതിഷേധങ്ങളുമായി യുവജന സംഘടനാ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ എംഎൽഎയുടെ കാറിന് നേരെയുണ്ടായ ആക്രമണവും.