modi

അഹമ്മദബാദ്: ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്ര ട്രസ്റ്റ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ വിവരം വിറ്ററിലൂടെ അറിയിച്ചത്. സോമനാഥ് ക്ഷേത്രത്തിന്റെ വികസനത്തിനായുള്ള മോദി സമര്‍പ്പണം അതിശയകരമാണെന്നും ഈ തീരുമാനം ക്ഷേത്രത്തിന്റെ യശ്ശസുയർത്തുമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

ഇക്കാര്യത്തിൽ തനിക്ക് ഉറപ്പുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഇരുവരും ക്ഷേത്രം സന്ദർശിക്കുന്നതിന്റെ ചിത്രങ്ങളും ഷാ പങ്കുവച്ചിട്ടുണ്ട്.ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേലിന്റെ മരണശേഷം ക്ഷേത്ര ട്രസ്റ്റിന്റെ അദ്ധ്യക്ഷ സ്ഥാനം ഏറെ നാളുകളായി ഒഴിഞ്ഞുകിടക്കുകയായിരുന്നു.

ഇതുവരെ മോദി ട്രസ്റ്റികളില്‍ ഒരാളായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. തിങ്കളാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന ട്രസ്റ്റ് അംഗങ്ങളുടെ യോഗത്തിലാണ് പ്രധാനമന്ത്രിയെ ചെയര്‍മാനായി നിയമിക്കാനുള്ള തീരുമാനം വന്നത്. ബിജെപി നേതാവ് എല്‍ കെ അഡ്വാനി, അമിത് ഷാ, വ്യവസായി ഹര്‍ഷവര്‍ദ്ധന്‍ നിയോതിയ എന്നിവരാണ് ട്രസ്റ്റിലെ മറ്റു അംഗങ്ങള്‍.