തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പരീക്ഷിച്ച് വിജയിച്ച ഫോർമുല നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കാൻ സി പി എം നീക്കം. യുവജന സംഘടനാ രംഗത്ത് സജീവമായ ചിന്ത ജെറോമിനെ മത്സരിപ്പിക്കാനുളള നീക്കം സി പി എമ്മിൽ നടക്കുന്നതായാണ് വിവരം. നിലവിൽ സംസ്ഥാന യുവജന കമ്മിഷൻ ചെയർപേഴ്സണാണ് ചിന്താ ജെറോം. കൊല്ലത്തെ ഏതെങ്കിലും നിയമസഭ മണ്ഡലത്തിൽ നിന്നാകും ചിന്ത ജനവിധി തേടുക.
ചിന്തയ്‌ക്കൊപ്പം മറ്റൊരു പുതുമുഖമായ ഫസീലയുടെ പേരും സി പി എമ്മിൽ നിന്ന് ഉയർന്നുകേൾക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപ്രതീക്ഷിത സ്ഥാനാർത്ഥികളായ വീണ ജോർജിനും പ്രതിഭയ്‌ക്കും സി പി എം വീണ്ടും സീറ്റ് നൽകുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 17 വനിതകൾ മത്സരിച്ചതിൽ എട്ട് പേരാണ് വിജയിച്ചത്. സി പി എമ്മിന് വേണ്ടി മത്സരിച്ച കെ കെ ശൈലജ, ജെ മേഴ്‌സികുട്ടി, യു പ്രതിഭ, വീണ ജോർജ്, അയിഷ പോറ്റി എന്നിവരാണ് വിജയിച്ചത്. ഇതിൽ തന്നെ രണ്ട് തവണ മത്സരിച്ചവരെ മാറ്റി നിർത്താനുളള തീരുമാനം കൈകൊളളുകയാണെങ്കിൽ ഐഷാ പോറ്റിയുടെ സീറ്റ് സാദ്ധ്യത മങ്ങും. എന്നാൽ മന്ത്രിമാരായ രണ്ട് വനിതമാർക്കും സീറ്റ് നൽകണമെന്നാണ് പാർട്ടിക്കുളളിലെ വാദം.
സി പി ഐ കഴിഞ്ഞതവണ നാല് വനിതകളെ മത്സരിപ്പിച്ചതിൽ മൂന്ന് പേരാണ് വിജയിച്ചത്. ഇ എസ് ബിജിമോൾ, ഗീതാ ഗോപി, സി കെ ആശ എന്നിവരാണ് നിലവിലെ എം എൽ എമാർ. ഇതിൽ സി കെ ആശയെ വീണ്ടും മത്സരിപ്പിച്ചേക്കും. ഇതിനു പുറമെ മഹിളാ സംഘം നേതാക്കളായ ചിഞ്ചുറാണി, പി വസന്തം, വനിതാ കമ്മിഷൻ അംഗങ്ങളായ എം എസ് താര എന്നിവരാണ് സാദ്ധ്യത പട്ടികയിലുളള പുതുമുഖങ്ങൾ.
ജനതാദൾ എസ് ആണ് കഴിഞ്ഞ തവണ വനിതകളെ രംഗത്തിറക്കിയ മറ്റൊരു ഘടകകക്ഷി. എന്നാൽ കോവളത്ത് മത്സരിച്ച ജമീല പ്രകാശം പരാജയപ്പെട്ടു. ഇത്തവണയും ജമീല പാർട്ടിക്ക് വേണ്ടി കോവളത്ത് നിന്നും മത്സരിക്കുമെന്നാണ് വിവരം.