ബ്രിസ്ബേൻ: ചരിത്രം ഇങ്ങനെയാണ്, ചിലർ വരുമ്പോൾ അത് വഴിമാറും. ബ്രിസ്ബേനിലെ ആ 22 വാരയിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോക നെറുകയിൽ അക്ഷരാർത്ഥത്തിൽ ഐതിഹാസികത കുറിക്കുകയായിരുന്നു ഇന്നലെ.
ആസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിലെ മൂന്ന് വിക്കറ്റ് വിജയവുമായാണ് നാലുമത്സരപരമ്പര 2-1ന് അജിങ്ക്യ രഹാനെയും സംഘവും സ്വന്തമാക്കിയത്. തോൽവി മാത്രം രുചിച്ചിരുന്ന ബ്രിസ്ബേനിലെ ഗാബ ഗ്രൗണ്ടിൽ വിജയത്തിടമ്പെടുത്തപ്പോൾ ഇന്ത്യൻ ക്രിക്കറ്റിനത് ഇരട്ടിമധുരവുമായി.
നായകൻ വിരാട് കൊഹ്‌ലിയും പരിക്കേറ്റ മുൻനിരക്കാരുമില്ലാതെയിറങ്ങിയിട്ടും വിശ്വോത്തര താരങ്ങൾ അണിനിരന്ന ആസ്ട്രേലിയയെ അവരുടെ മണ്ണിൽ മുട്ടുകുത്തിക്കാൻ കഴിഞ്ഞതും ഈ ചരിത്രനേട്ടത്തിന്റെ മാറ്റുകൂട്ടുന്നു. വിജയം വിദൂരമായിരുന്ന ഗാബയിൽ 328 റൺസിന്റെ ലക്ഷ്യം രണ്ടാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടിയെടുത്താണ് ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് നേട്ടങ്ങളിലൊന്ന് സ്വന്തം പേരിലാക്കിയത്. വിക്കറ്റ് നഷ്ടം കൂടാതെ നാലുറൺസുമായി അവസാന ദിനം ക്രീസിലേക്കെത്തിയ ഇന്ത്യ ശുഭ്മാൻ ഗിൽ (91),റിഷഭ് പന്ത് (89 നോട്ടൗട്ട്), ചേതേശ്വർ പുജാര (56), അജിങ്ക്യ രഹാനെ (24),വാഷിംഗ്ടൺ സുന്ദർ (22) എന്നിവരുടെ പോരാട്ടമികവിലാണ് കളിതീരാൻ മൂന്നോവർകൂടി ശേഷിക്കേ വിജയം കണ്ടത്.
5 നാഴികക്കല്ലുകൾ
1. തുടർച്ചയായ മൂന്നാം ബോർഡർ -ഗാവസ്കർ ട്രോഫിയും ഇന്ത്യയ്‌ക്ക്
2. ഗാബയിൽ ഇന്ത്യയുടെ ആദ്യ വിജയം
3. 1988നു ശേഷം ആസ്ട്രേലിയ ഇവിടെ തോൽക്കുന്നത് ആദ്യം
4. ആസ്ട്രേലിയൻ മണ്ണിലെ തുടർച്ചയായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വിജയം
5. ഐ.സി.സി ടെസ്റ്റ് റാങ്കിംഗിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഇന്ത്യ ഒന്നാമത്
6 വിജയ വഴികൾ
1. സമനിലയ്ക്ക് ശ്രമിക്കാമായിരുന്നിട്ടും വിജയതൃഷ്ണയോടെ പൊരുതിയ റിഷഭ് പന്തിന്റെ ബാറ്റിംഗ്
2. ഓപ്പണിംഗിൽ ശുഭ്മാൻ ഗിൽ നൽകിയ മികച്ച തുടക്കം
3. ആസ്ട്രേലിയൻ ബൗളർമാരുടെ ക്രൂരമായ ബൗൺസർ ആക്രമണം നേരിട്ട് ചേതേശ്വർ പുജാര പിടിച്ചുനിന്നത്
4. ആസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് ലീഡ് 33 റൺസിൽ ഒതുക്കിയ വാഷിംഗ്ടൺ സുന്ദറിന്റെയും ശാർദൂൽ താക്കൂറിന്റെയും ഏഴാം വിക്കറ്റ് കൂട്ടുകെട്ട്
5. അഡ്ലെയ്ഡിൽ 36 റൺസിന് ആൾഔട്ടാകേണ്ടിവന്നിടത്തുനിന്ന് മെൽബണിലെയും ഗാബയിലെയും വിജയത്തിലേക്കും സിഡ്നിയിലെ സമനിലയിലേക്കും കൈപിടിച്ച അജിങ്ക്യ രഹാനെയുടെ നായകമികവ്
6.തുറന്നുകിട്ടിയ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയ സിറാജ്, നടരാജൻ, ശാർദ്ദൂൽ, വാഷിംഗ്ടൺ സുന്ദർ തുടങ്ങിവരുടെ പ്രകടനം
അഞ്ച് കോടി
പരമ്പര നേട്ടത്തിനുള്ള പാരിതോഷികമായി ടീമിന് ബി.സി.സി.ഐ അഞ്ചുകോടി രൂപ പ്രഖ്യാപിച്ചു.
ഉർജ്ജ്വസ്വലനായ റിഷഭ് പന്ത്, എപ്പോഴും ആശ്രയിക്കാനാവുന്ന പുജാര, വൈകാരിക തീഷ്ണതയുള്ള സിറാജ്, ശാന്തനും പോരാളിയുമായ സുന്ദർ,ആത്മാർപ്പണമുള്ള ശാർദ്ദൂൽ,പ്രചോദനം പകരുന്ന ശുഭ്മാൻ ഗിൽ...എല്ലാറ്റിനുമുപരി ഇനിയും വാഴ്ത്തപ്പെടാത്ത നേതൃപാടവമുള്ള അജിങ്ക്യ രഹാനെ.... ഈ ഇന്ത്യൻ ടീമിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
- ഡോ. ശശി തരൂർ എം.പി ട്വിറ്ററിൽ കുറിച്ചത്
പന്തതിശയം
ബാറ്റ്സ്മാനെന്ന നിലയിലെ റിഷഭ് പന്തിന്റെ അതിശയകരമായ പ്രകടനമാണ് പരമ്പര വിജയത്തിലെ നിർണായകഘടകം. സിഡ്നിയിൽ ഒരു ദിനത്തിലേറെ പൊരുതിനിന്ന് സമനില നേടാൻ വഴിയൊരുക്കിയത് പന്തിന്റെ 97 റൺസായിരുന്നു. സിഡ്നിയിൽ നേടാനാകാതിരുന്ന വിജയം പന്ത് ബ്രിസ്ബേനിൽ നേടിയെടുത്തു. അവസാന ടെസ്റ്റിലെ മാൻ ഒഫ് ദ മാച്ച് പുരസ്കാരം നേടിയതും പന്താണ്. പരമ്പരയിൽ മൂന്ന് മത്സരം മാത്രം കളിച്ച പന്താണ് റൺവേട്ടയിൽ മുന്നിലുള്ള ഇന്ത്യൻ താരം.ടെസ്റ്റിന്റെ ശൈലിയിലേക്ക് തന്റെ ബാറ്റിംഗ് മാറ്റാതെ തന്റെ ശൈലിയിലേക്ക് ടെസ്റ്റിനെ മാറ്റിയെടുക്കുകയാണ് റിഷഭ് പന്ത് ചെയ്തത്.