ന്യൂഡൽഹി: വരുന്ന 26ന് രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ 861 ബ്രഹ്മോസ് മിസൈൽ റജിമെന്റിന്റെ യുദ്ധ കാഹളമായി 'സ്വാമിയേ ശരണമയ്യപ്പ' മുഴങ്ങും. ജനുവരി 15ന് ആർമിദിനത്തിൽ ഡൽഹിയിൽ നടന്ന പരേഡിൽ ബ്രഹ്മോസ് അതിന്റെ കാഹളമായി സ്വാമിയേ ശരണമയ്യപ്പ മുഴക്കിയിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
ഇന്ത്യൻ സൈന്യത്തിൽ പുതുതായി ഉൾപ്പെടുത്തിയ റാഫേൽ യുദ്ധവിമാനവും റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കും. 'വെർട്ടിക്കൽ ചാർലി' ഘടനയിലാകും റാഫേലിന്റെ പരേഡെന്ന് വ്യോമസേന അറിയിച്ചു. താഴ്ന്ന ഉയരത്തിൽ പറക്കുകയും ലംബമായി മുകളിലേക്കു കുതിക്കുകയും ചെയ്യുന്ന വിമാനം ഉയരത്തിൽവച്ച് പ്രകടനങ്ങൾ നടത്തുന്ന രീതിയാണ് വെർട്ടിക്കൽ ചാർലി. ഒരു റാഫേൽ വിമാനമാകും പരേഡിനുണ്ടാവുക.
വ്യോമസേനയുടെ 38 വിമാനങ്ങളും ഇന്ത്യൻ സൈന്യത്തിന്റെ നാല് വിമാനങ്ങളും ഫ്‌ളൈപാസ്റ്റിൽ പങ്കെടുക്കുമെന്നും വിംഗ് കമാൻഡർ ഇന്ദ്രാനിൽ നന്ദി പറഞ്ഞു. കിഴക്ക്, പടിഞ്ഞാറൻ അതിർത്തികൾ സംഘർഷഭരിതമായിരിക്കുന്ന സാഹചര്യത്തിൽ റാഫേൽ യുദ്ധവിമാനത്തിൽനിന്നു തൊടുക്കുന്ന ദീർഘദൂര ക്രൂയിസ് മിസൈലുകളുടെ പ്രഹരശേഷി അടുത്തിടെ വ്യോമസേന വർദ്ധിപ്പിച്ചിരുന്നു.
അംബാല വ്യോമത്താവളത്തിലെ നമ്പർ 17 'ഗോൾഡൻ ആരോസ്' സ്‌ക്വാഡ്രനിലാണ് റാഫേലുള്ളത്.