നാഗ്പൂർ: വിമാനയാത്രയ്ക്കിടെ ഏഴുവയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ലക്നൗ -മുംബയ് ഗോഎയർ വിമാനത്തിലാണ് സംഭവം.
കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നാഗ്പൂർ വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാവിലെ 7.25ന് വിമാനം അടിയന്തരമായി ഇറക്കിയിരുന്നു. തുടർന്ന് സർക്കാർ മെഡിക്കൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉത്തർപ്രദേശ് സ്വദേശിയായ ആയുഷി പൻവാസി പ്രജാപതിയാണ് മരിച്ചത്. കുട്ടിയും പിതാവും കൂടി വിദഗ്ദ്ധ ചികിത്സയ്ക്കായി മുംബയിലേക്ക് പോകുകയായിരുന്നു.
കുട്ടിയുടെ ആന്തരാവയവങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചു. കുട്ടിക്ക് വിളർച്ചയുണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. വിമാനയാത്രയ്ക്ക് മുമ്പ് രോഗവിവരം പിതാവ് വെളിപ്പെടുത്തിയിരുന്നില്ല. ഹീമോഗ്ലോബിന്റെ അളവ് എട്ടു മുതൽ പത്തുഗ്രാം വരെ കുറവാണെങ്കിൽ വിമാനയാത്ര അനുവദനീയമല്ല. എന്നാൽ കുട്ടിക്ക് 2.5 ഗ്രാം മാത്രമേ ഉണ്ടായിരുന്നുള്ളൂ.