നാഗർകോവിൽ: നഗ്നരായെത്തി വീടുകളിൽ മോഷണം നടത്തുന്ന സഹോദരന്മാരെ തമിഴ്നാട് സ്പെഷ്യൽ ടീം പൊലീസ് അറസ്റ്റ് ചെയ്യ്തു. എസ്.ടി മങ്കാട് സ്വദേശി എഡ്വിൻ ജോസ് (32), ജെബിൻ ജോസ് (30) എന്നിവരാണ് ഇന്നലെ പിടിയിലായത്.
കന്യാകുമാരി ജില്ലയിലെ പല സ്ഥലങ്ങളിൽ രാത്രിയിൽ നഗ്നരായി എത്തി മോഷണം നടത്തുന്നതായിരുന്നു ഇവരുടെ രീതി. കുളച്ചൽ എ. എസ്. പി വിശ്വേഷ് ശാസ്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എ. എസ്. പിയുടെ നേതൃത്വത്തിൽ എസ്. ഐ ജോൺ ബോസ്കോയുടെ സ്പെഷ്യൽ ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തി വരവെയാണ് പ്രതികൾ പിടിയിലാകുന്നത്. ഇവരിൽ നിന്ന് 26 പവൻ സ്വർണവും 13000 രൂപയും രണ്ട് ബൈക്കുകളും പിടിച്ചെടുത്തു. ഇവർ മോഷണത്തിന് ഉപയോഗിക്കുന്ന ബൈക്കുകൾ കത്തിച്ചു കളയുന്നതാണ് രീതി.
എഡ്വിൻ ജോസ് കഴിഞ്ഞ വർഷം മാർത്താണ്ഡത്തെ സ്വർണകടകളിലും വീടുകളിലും മോഷണം നടത്തിയതിന് തിരുനെൽവേലി പാളയംകോട്ട ജയിലിൽ കഴിഞ്ഞ ആളാണ്. മറ്റൊരു കേസിൽ പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ് തിരുവനന്തപുരം ജയിലിലും അടച്ചിരുന്നു. അതിനുശേഷമാണ് എഡ്വിൻ ജോസ് വീണ്ടും അറസ്റ്റിലാകുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന മോഷണങ്ങളിൽ പങ്കുള്ള എഡ്വിൻ ജോസിന്റെ പേരിൽ 25 കേസുകളാണുള്ളത്.കൊല്ലങ്കോട് പൊലീസ് പ്രതികളെ റിമാൻഡ് ചെയ്തു.