ന്യൂഡൽഹി: ടൂത്ത്പേസ്‌റ്റ് വഴി 99.9 ശതമാനം കീടാണുക്കളെയും നശിപ്പിക്കുമെന്നും മെഡിക്കൽ വിദഗ്‌ദ്ധർ അംഗീകരിച്ച പെയിന്റാണെന്നുമെല്ലാം അഭിപ്രായപ്പെട്ട് ഉപഭോക്താക്കളെ പറ്റിക്കാൻ നടക്കുന്ന കമ്പനികൾ ഇനി ശ്രദ്ധിക്കണം. നിങ്ങളെ ചെവിക്കുപിടിക്കാനുളള പുറപ്പാടിലാണ് കേന്ദ്ര ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റി. നിലവിലെ കൊവിഡ് രോഗബാധയുടെ സാഹചര്യത്തെ
ചൂഷണം ചെയ്‌തുമെല്ലാം പല ഉൽപ്പന്നങ്ങളും വിൽക്കുന്നുണ്ട്. ഇതിനെതിരെ കർശന നടപടിയുമായി വരികയാണ് കേന്ദ്ര ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റി(സി സി പി എ).
ഇത്തരം വിൽപനാരീതികളെ നീതിരഹിതമായി കണ്ട് ഇത്തരം കമ്പനികൾക്കെതിരെ രണ്ട് വർഷം തടവോ പത്ത് ലക്ഷം രൂപ പിഴയോ ഈടാക്കാൻ സി സി പി എ തീരുമാനിച്ചു. ഭക്ഷണ സാധനങ്ങളോ, അനുബന്ധ ഉൽപന്നങ്ങളോ 99.9 ശതമാനം കീടാണുക്കളെ നശിപ്പിക്കും പ്രതിരോധ ശേഷി വർദ്ധിപ്പിക്കും എന്നിങ്ങനെയുളള പരസ്യങ്ങൾ വർദ്ധിച്ചതായി അതോറിറ്റി വിലയിരുത്തി. കഴിഞ്ഞ ജനുവരി മുതൽ ജൂലായ് വരെ സാനിറ്റൈസറുകളുടെ പരസ്യം 100 ശതമാനമാണ് വർദ്ധിച്ചത്. വ്യക്തി ശുചിത്വത്തിനുളള വസ്‌തുക്കളുടെയും ശുചീകരണ വസ്‌തുക്കളുടെയും പരസ്യം 20 ശതമാനവും കൂടി. ഇത്തരം വിഭാഗങ്ങളെല്ലാം പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നതായാണ് പരസ്യം നൽകിയത്.
രാജ്യത്തെ പരസ്യ ദാതാക്കളുടെ തന്നെ സംഘടനയായ അഡ്വർടൈസിംഗ് സ്‌റ്റാന്റർഡ്‌സ് കൗൺസിൽ(എ.എസ്.സി.ഐ) ഇക്കാര്യത്തിൽ ഫലപ്രദമായ നടപടിയൊന്നും എടുക്കാതിരുന്നതാണ് സി.സി.പി.എയെ കടുത്ത നടപടിയ്‌ക്ക് പ്രേരിപ്പിച്ചത്. 2019ലെ ഉപഭോക്‌തൃ സംരക്ഷണ നിയമപ്രകാരം രൂപീകരിച്ചതാണ് സി സി പി എ. ഉപഭോക്താക്കൾക്ക് നേരിടുന്ന നീതി നിഷേധങ്ങൾ പരിഹരിക്കാനാണ് ഈ സംഘടന. 2020 ജൂലായിലാണ് അതോറിറ്റി പ്രവർത്തനം തുടങ്ങിയത്.