സിഡ്നി: പ്രാദേശിക മാദ്ധ്യമ വെബ്സൈറ്റുകളിലെ ഉള്ളടക്കങ്ങൾക്ക് ഗൂഗിൾ, ഫേസ്ബുക്ക് പോലെയുള്ള സ്ഥാപനങ്ങൾ പ്രതിഫലം നൽകുന്നത് നിർബന്ധമാക്കുന്ന നിയമവുമായി സർക്കാർ മുന്നോട്ട് പോയാൽ ആസ്ട്രേലിയയിൽ ഗൂഗിൾ സെർച്ച് സേവനം അവസാനിപ്പിക്കുമെന്ന് ഗൂഗിൾ.
എന്നാൽ, പുതിയ നിയമം ന്യായവും നിർണായകവുമാണെന്നാണ് ആസ്ട്രേലിയൻ കോംപറ്റീഷൻ കമ്മിഷന്റെ നിലപാട്. രാജ്യത്തെ മാദ്ധ്യമസ്ഥാപനങ്ങളുടെ നിലനിൽപ്പിന് ഇത് അനിവാര്യമാണെന്നും കമ്മിഷൻ പറയുന്നു.
സർക്കാർ നിർദ്ദേശം അനുസരിച്ച് ഗൂഗിളിനും ഫേസ്ബുക്കിനും മാദ്ധ്യമസ്ഥാപനങ്ങളുമായി ആലോചിച്ച് ഉള്ളടക്കങ്ങളുടെ വില നിശ്ചയിക്കാം. കമ്പനികൾക്ക് സാധിക്കാത്ത പക്ഷം സർക്കാർ മദ്ധ്യസ്ഥൻ വില നിശ്ചയിക്കും.
ഇത് ഗൂഗിളിന് സാമ്പത്തികമായും പ്രവർത്തനപരമായും ഭീഷണി സൃഷ്ടിക്കുമെന്ന് ആസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ ഗൂഗിൾ മാനേജിംഗ് ഡയറക്ടറായ മെൽ സിൽവ പറഞ്ഞു.
ഇത് നിയമമായി മാറിയാൽ ഞങ്ങൾക്ക് സേവനം അവസാനിപ്പിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല എന്നും അദ്ദേഹം പറഞ്ഞു.
ഗൂഗിളും ഫേസ്ബുക്കും മാദ്ധ്യമ വ്യവസായ രംഗത്ത് അമിത വിപണി അധികാരം കയ്യാളുന്നുവെന്നാണ് ആസ്ട്രേലിയയുടെ കണ്ടെത്തൽ.
അതേസമയം, ഗൂഗിളിന് പിന്തുണ നൽകി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്.