pookkoya-thangal

കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാത്ത ടി കെ പൂക്കോയ തങ്ങൾ, മകൻ എ പി ഇഷാം എന്നിവർക്കായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസിറക്കും. ഇവ‌ർ സ്ഥലത്തില്ലെന്ന് അറിയിച്ച് നോട്ടീസ് മടങ്ങിയതോടെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

മാനേജിംഗ് ഡയറക്ടറായ പൂക്കോയ തങ്ങളെ വിശദമായി ചോദ്യം ചെയ്താൽ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് ഇഡിയുടെ പ്രതീക്ഷ. അതേസമയം ഇരുപത്തിരണ്ട് ഡയറക്ടർമാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും രണ്ട് പേർ മാത്രമാണ് ഇഡിയുടെ കോഴിക്കോട് ഓഫീസിൽ ഹാജരായത്.

ചോദ്യം ചെയ്യലിന് ഹാജരായ പി അഷ്‌റഫ്, പി കുഞ്ഞബ്ദുള്ള എന്നിവർ പൂക്കോയ തങ്ങൾക്കും, പയ്യന്നൂർ ശാഖ മാനേജരായിരുന്ന മകൻ ഇഷാമിനുമെതിരെ മൊഴി നൽകിയിട്ടുണ്ട്. 2007 മുതൽ 2019 വരെ ഡയറക്ടറായിരുന്ന അഷ്‌റഫ് 11 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. ലാഭ വിഹിതമായി 10 ലക്ഷത്തോളം തിരികെ കിട്ടി. കുഞ്ഞബ്ദുള്ളയ്ക്കും നിക്ഷേപത്തിന്റെ പകുതിയിലധികവും ലാഭവിഹിതമായി ലഭിച്ചിട്ടുണ്ട്.