elope-case

മലപ്പുറം: കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ. തിരൂർ സ്വദേശിനിയായ ഇരുപത്തിയേഴുകാരിയാണ് എട്ടുവയസുള്ള കുട്ടിയെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ടയാളുടെ കൂടെ പോയത്. യുവതിക്കെതിരെ വഞ്ചനാ കുറ്റവും, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.


ഭർതൃസഹോദരന്റെ ഭാര്യയുടെ കൈയിൽ നിന്ന് 15 പവന്റെ സ്വർണാഭരണങ്ങൾ വാങ്ങിയാണ് യുവതി
കാമുകനൊപ്പം പോയത്. ഭർതൃപിതാവിന്റെയും ഭർതൃസഹോദരന്റെ ഭാര്യയുടെയും പരാതിയിലാണ് അറസ്റ്റ്. തൃശ്ശൂർ വാടാനപ്പള്ളി ശാന്തിനഗർ സ്വദേശി അമ്പലത്ത് വീട്ടിൽ ഹാരിസ് എന്നയാളുടെ കൂടെയാണ് യുവതി പോയത്. ഇരുപത്തിയേഴുകാരിയെ ഇയാൾ ആലുവ, ചേറ്റുവ എന്നിവിടങ്ങളിലെ ബന്ധുവീടുകളിൽ കൊണ്ടുപോയാണ് താമസിപ്പിച്ചത്.

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഹാരിസ്. സ്‌നേഹം നടിച്ച് സ്ത്രീകളിൽ നിന്ന് സ്വർണവും പണവും തട്ടിയെടുക്കലാണ് ഇയാളുടെ രീതി. ഹാരിസിനും സഹോദരനും കയ്പമംഗലം, വാടാനപ്പള്ളി, മരട് , കാക്കനാട്, എറണാകുളം ടൗൺ തുടങ്ങിയ സ്ഥലങ്ങളിൽ 20ഓളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.