qq

കൽപ്പറ്റ: 2018ൽ മാനന്തവാടി എരുമത്തെരുവിലെ കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ നിന്ന് ശ്രീകോവിലിലെ മാല, ഭണ്ഡാരത്തിലെ നിന്ന് 10000 രൂപ, ഡി.വി.ആർ എന്നിവ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിലായി. തൃശ്ശൂർ കുന്നകുളം അങ്കൂർക്കുന്ന് രായമരക്കാർ വീട്ടിൽ അബ്ദുൾ റഷീദിനെ (47) മാനന്തവാടി പൊലീസ് ഇൻസ്‌പെക്ടർ എം.എം.അബ്ദുൾ കരിമീന്റെ നേതൃത്വത്തിലുള്ള സംഘം പിലാക്കാവിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. വയനാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ മോഷണം, വിവാഹ തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ഫിംഗർ പ്രിന്റ് ബ്യൂറോയിൽ നിന്ന് ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ മോഷണ കേസിന് പിടിക്കപ്പെട്ടപ്പോൾ ശേഖരിച്ച വിരലടയാളം മാനന്തവാടി ക്ഷേത്രമോഷണ കേസിലും ഒത്തുവന്നതാണ്‌ പ്രതിയെ കണ്ടെത്താൻ സഹായമായത്. സ്വന്തമായി മഹല്ല് കമ്മിറ്റികളുടെ നോട്ടീസ്, സീൽ എന്നിവ ഉണ്ടാക്കിയാണ് പാവപ്പെട്ട മുസ്ലിം കുടുംബങ്ങളിൽ വിവാഹ തട്ടിപ്പ് നടത്തിയിരുന്നത്. എട്ടോളം വിവാഹങ്ങൾ കഴിച്ചിട്ടുണ്ട്. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ഭാര്യമാർ കൊടുത്ത പരാതികൾ വിവിധ സ്റ്റേഷനുകളിൽ ഉണ്ട്. വയനാട് ജില്ലയിൽ കൽപ്പറ്റ, മാനന്തവാടി, വൈത്തിരി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. വ്യാജ സീൽ നിർമ്മാണം, വ്യാജരേഖ ചമക്കൽ, വിവാഹ തട്ടിപ്പ്, ചെക്ക് ലീഫ്‌ കേസുകളും ഇയാളുടെ പേരിലുണ്ട്. എസ്.ഐ മാരായ ബിജു ആന്റ്ണി, സനോജ്, എ.എസ്.ഐ മാരായ ടി.കെ.മനോജൻ, മെർവിൻ ഡിക്രൂസ്, സി.പി.ഒ മാരായ ജീൻസ്, സുധീഷ്, വി.കെ.രഞ്ജിത്, ഷിനുറോഷൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.