oomman-chandy

തിരുവനന്തപുരം: അഞ്ചുവർഷമായിട്ടും സോളാർ പീഡനക്കേസുകളിൽ നടപടി എടുക്കാത്ത സർക്കാരാണ് ഇപ്പോൾ അന്വേഷണം സി ബി ഐക്ക് വിട്ടിരിക്കുന്നതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇത് രാഷ്ട്രീയപ്രേരിതമാണെന്നും ബാക്കിയെല്ലാം പിന്നീട് പറയാമെന്നും അദ്ദേഹം പറഞ്ഞു. സോളാർ പീഡനക്കേസുകളിലെ അന്വേഷണം സംസ്ഥാന സർക്കാർ സി ബി ഐക്ക് വിട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ ഉമ്മൻ ചാണ്ടിയും പ്രതിയാണ്. സർക്കാർ നടപടിയോട് പ്രതികരിക്കാനില്ലെന്നാണ് കേസിൽ പ്രതിചേർക്കപ്പെട്ട അടൂർ പ്രകാശ് എം പി പറഞ്ഞത്. വിഷയത്തിൽ യു ഡി എഫ് നേതാക്കളുമായി ആലോചിച്ചശേഷം പ്രതികരിക്കാമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി അബ്‌ദുള്ളകുട്ടി, എ.പി അനിൽകുമാർ, ഹൈബി ഈഡൻ എന്നിങ്ങനെ ആറു നേതാക്കൾക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സർക്കാരിന്റെ ശുപാർശ ഉടൻ കേന്ദ്രത്തിന് നൽകും.

2018 ഒക്ടോബറിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ഹൈബി ഈഡൻ എംഎൽഎ എന്നിവർക്കെതിരെ സോളാർ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. ഇതിനു പിന്നാലെ മുൻമന്ത്രിമാരായ എ പി അനിൽകുമാർ, അടൂർ പ്രകാശ്, അനിൽകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുളള എന്നിവർക്കെതിരെയും ലൈംഗിക പീഡന കേസ് ചുമത്തി. ദിവസങ്ങൾ നീണ്ട മൊഴിയെടുപ്പിനും ആശയക്കുഴപ്പങ്ങൾക്കും ശേഷമായിരുന്നു കേസെടുത്തത്.

ഇപ്പോഴത്തെ ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുളളക്കുട്ടിക്കെതിരെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രജിസ്റ്റർ ചെയ്ത കേസുമുണ്ട്. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎൽഎ ഹോസ്റ്റലിലും ഹോട്ടലുകളിലും വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി.