മുംബയ്: ബാലാക്കോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട വാട്സാപ് ചാറ്റുകൾ സംബന്ധിച്ച് റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസാമിക്കെതിരേ ഔദ്യോഗിക രഹസ്യ നിയമപ്രകാരം നടപടിയെടുക്കാനാകുമോ എന്ന് നിയമോപദേശം തേടി മഹാരാഷ്ട്ര സർക്കാർ.
ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട നിർണായ വിവരം അർണബിന് എങ്ങനെ ലഭിച്ചുവെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് കേന്ദ്രത്തോട് ചോദിച്ചു.
' ബാലാക്കോട്ട് ആക്രമണം നടത്തുന്നതിന് മൂന്നുദിവസം മുമ്പുതന്നെ അർണബിന് ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തായ വാട്സാപ്പ് ചാറ്റിലുളളത്. പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, സൈനിക മേധാവി തുടങ്ങി വളരെ കുറച്ച് പേർക്ക് മാത്രമറിയാവുന്ന ഇത്തരം നിർണായകമായ ഒരു കാര്യം എങ്ങനെയാണ് അർണബിന് ലഭിച്ചതെന്ന് കേന്ദ്രത്തോട് ഞങ്ങൾ ചോദിക്കുകയാണ്. ഇത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടുളള വിഷയമാണ്. കേന്ദ്രം നിർബന്ധമായും ഉത്തരം നൽകണം. 1923-ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം ഇക്കാര്യത്തിൽ നടപടിയെടുക്കാനാകുമോ എന്ന കാര്യത്തിൽ മഹാരാഷ്ട്ര സർക്കാർ നിയമോപദേശം തേടുകയാണ്.' - അനിൽ ദേശ്‌മുഖ് പറഞ്ഞു.
വാട്സാപ്പ് ചാറ്റ് സംബന്ധിച്ച് സംയുക്ത പാർലമെന്ററിസമിതി (ജെ.പി.സി) അന്വേഷിക്കണമെന്ന് വെള്ളിയാഴ്ച കോൺഗ്രസ് പ്രവർത്തകസമിതി ആവശ്യപ്പെട്ടിരുന്നു.
പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിനൽകാൻ പാകിസ്ഥാനിലെ ബാലാകോട്ടിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചും ജമ്മുകാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുന്നതിനെക്കുറിച്ചും അർണബിന് മുൻകൂട്ടി അറിവുണ്ടായിരുന്നതായി വ്യക്തമാക്കുന്നതായിരുന്നു ചാറ്റ്.