വാഷിംഗ്ടൺ: കാപ്പിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കും ട്വിറ്ററുമടക്കമുള്ള സമൂഹ മാദ്ധ്യമങ്ങളെ പഴിച്ച് ഹാരി രാജകുമാരൻ. ഫാസ്റ്റ് കമ്പനിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുയായിരുന്നു അദ്ദേഹം. അമേരിക്കയുടെ ചരിത്രത്തിൽ വലിയ നാണക്കേടായി രേഖപ്പെടുത്തിയേക്കാവുന്ന സംഭവത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച സമൂഹമാദ്ധ്യമങ്ങൾ കലാപ ആസൂത്രണത്തിന്റെ പ്രധാന ഘടകമായി നിലകൊണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇക്കാലത്ത് ഡിജിറ്റൽ ലാൻഡ്സ്കേപ്പ് തന്നെ മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
''വ്യാജ വാർത്തകൾ പ്രചരിക്കുന്നത് അവഗണിച്ചാൽ നൽകേണ്ടിവരുന്ന വിലയെന്താണെന്ന് നമുക്കിപ്പോൾ മനസിലായി. അമേരിക്കയിൽ അക്ഷരാർത്ഥത്തിൽ ജനാധിപത്യത്തിനെതിരെയുള്ള ആക്രമണമാണ് നടന്നത്. അത് ആസൂത്രണം ചെയ്തത് സമൂഹ മാദ്ധ്യമങ്ങളിലൂടെയും. ഇത് അക്രമാസക്തമായ ഭീകരവാദമാണ്.'' -ഹാരി പറഞ്ഞു.
സോഷ്യൽ മീഡിയ ഒരു ആത്യന്തിക ആധുനിക പൊതുയിടം ആണെന്നതും അവരെ ചോദ്യം ചെയ്യുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്നതുമൊക്കെയുള്ള ആശയങ്ങൾ മുഴുവനായി അംഗീകരിക്കുന്ന രീതി പാടില്ല. അതേസമയം, അഭിപ്രായ സ്വാതന്ത്ര്യമാണോ അല്ലെങ്കിൽ കൂടുതൽ വിശ്വസനീയവും അനുകമ്പയുള്ളതുമായ ഡിജിറ്റൽ ലോകമാണോ വേണ്ടത് എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.