alekya-divya

ചിറ്റൂർ: അന്ധവിശ്വാസത്തിന്റെ പേരിൽ അമ്മ മക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കൊല്ലപ്പെട്ട പെൺകുട്ടികളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. പൂജയെക്കുറിച്ച് പെൺകുട്ടികൾക്കും അറിയാമായിരുന്നുവെന്നാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പോസ്റ്റുകൾ നൽകുന്ന സൂചന.

പെൺകുട്ടികളുടെ പെരുമാറ്റത്തിൽ മാറ്റം വന്നിരുന്നുവെന്ന് സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകി. മദനപ്പള്ളി സ്വദേശിനിയും, അദ്ധ്യാപികയുമായ പദ്മജ(50) മക്കളായ അലേക്യ(27), ദിവ സായി(22) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഭർത്താവായ പുരുഷോത്തം നായിഡുവിന് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

ഇളയമകളെ കൊന്നത് താനല്ലെന്നും, അലേക്യയാണെന്നുമാണ് പദ്മജ പറയുന്നത്. അനുജത്തിയെ കൊന്ന ശേഷം തന്നെ കൊലപ്പെടുത്തണമെന്ന് അവളാണ് ആവശ്യപ്പെട്ടതെന്നും പ്രതി പറഞ്ഞു. മൃതദേഹങ്ങൾ നഗ്നമായ നിലയിലായിരുന്നു. പൊലീസെത്തിയപ്പോൾ മൃതദേഹങ്ങൾ നഗ്നമായ നിലയിലാണെന്നും, കാണാൻ സാധിക്കില്ലെന്നും ഇവർ പറഞ്ഞിരുന്നു. മൃതദേഹം കൊണ്ടുപോകരുതെന്നും തിങ്കളാഴ്ചവരെ കാത്തിരിക്കാനും ആവശ്യപ്പെട്ടു.

കലിയുഗം അവസാനിക്കുന്നതോടെ മക്കൾക്ക് ജീവന്‍ തിരികെ കിട്ടുമെന്നും, ഐശ്വര്യം ഉണ്ടാകുമെന്നും വിശ്വസിച്ചായിരുന്നു കൃത്യം നടത്തിയത്.കൊലപ്പെടുത്തിയതിനുശേഷം ഇരുവരും ആത്മഹത്യ ചെയ്യാനും തീരുമാനിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ദമ്പതികൾ പലപ്പോഴും വിചിത്രമായാണ് പെരുമാറിയിരുന്നതെന്നാണ് നാട്ടുകാർ പൊലീസിനോട് പറഞ്ഞത്. പലപ്പോഴും ഇവരുടെ വീട്ടിൽ നിന്ന് വിചിത്ര ശബ്ദങ്ങളും നിലവിളികളും കേട്ടിരുന്നു എന്നും അവർ പറയുന്നു. ഇത് സ്ഥിരമായതോടെ ആരും ഗൗനിക്കാതായി. കൊലനടന്ന ദിവസം ഉച്ചത്തിൽ നിലവിളി കേട്ടതോടെ പരിസരവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.