മലയാളികളുടെ അഭിമാനസ്വരം ചിത്രയെ തേടി പത്മഭൂഷൺ തിളക്കമെത്തുമ്പോൾ പഴയൊരു പാട്ട് ഓർമ്മയുടെ സുഗന്ധത്തിലൂടെ....
അന്ന് ചിത്രയുടേത് ഇന്നത്തെക്കാൾ ഇളം ശബ്ദമായിരുന്നു! സിന്ധുഭൈരവിയിലെ 'പാടറിയേൻ പഠിപ്പറിയേ" നും, നഖക്ഷതങ്ങളിലെ 'മഞ്ഞൾപ്രസാദ"" ത്തിനും ദേശീയ പുരസ്കാരം 1986ലും 87ലും തുടർച്ചയായി നേടിയതിനുശേഷം, 89ൽ വീണ്ടും വൈശാലിയിലെ 'ഇന്ദുപുഷ്പ" ത്തിനും ചിത്ര തന്നെ രാജ്യത്തെ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, കണ്ടു സംസാരിക്കണമെന്ന് തോന്നി. ഒരു വിദേശ ഇംഗ്ലീഷ് മീഡിയ ഗ്രൂപ്പ് ചിത്രയുമായുള്ള അഭിമുഖം പ്രസിദ്ധീകരിക്കാൻ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഫ്രീലാൻസുകാർക്ക് നല്ല പ്രതിഫലം കൊടുക്കുന്ന, ധാരാളം ഫീച്ചറുകളുകൾ പതിവായി അച്ചടിക്കുന്ന ഒരു ദിനപത്രം.
ചിത്ര കരിയറിൽ തിളങ്ങി നിൽക്കുകയായിരുന്നു. തിരക്കോടു തിരക്ക്. ഒരു ദിവസം തന്നെ മൂന്നും നാലും റെക്കോർഡിംഗ്. അതിന്റെ ഇടയിലാണ് ചെന്നൈയിലെ സാലിഗ്രാമത്തിലുള്ള അവരുടെ പുതിയ വസതിയിൽ ചെല്ലാൻ എനിക്ക് അപ്പോയ്ന്റ്മെന്റ് ലഭിച്ചത്. സാലിഗ്രാമത്തിൽ തന്നെയുള്ള പ്രസാദ് സ്റ്റുഡിയോയിലാണ് അന്ന് ഉച്ചക്കുശേഷം റെക്കോർഡിംഗെന്നും ഊണിനു ശേഷം അങ്ങോട്ടു പോകുന്നതിനു മുമ്പുള്ള സമയമാണ് എന്റേതെന്നും മാനേജർ പ്രത്യേകം പറഞ്ഞിരുന്നു. ഉച്ചക്ക് കൃത്യം ഒരുമണിക്ക് ചിത്രയുടെ വീട്ടിൽ എത്തണം. നാഗത്തമ്മൻ കോവിലിനടുത്താണ് വീട്. പന്ത്രണ്ടരക്ക് ഞങ്ങൾ സാലിഗ്രാമത്തിലെ നാഗത്തമ്മൻ ക്ഷേത്രത്തിനു മുന്നിലെത്തി അവിടെ നിന്നെത്തിയ ഭക്തനോട് വഴി അന്വേഷിച്ചു. ഭക്തനോട് ചിത്രയുടെ വീട് അന്വേഷിച്ചു.
ഉടനെ ക്ഷേത്രത്തിന്റെ മുന്നിൽ തന്നെയുള്ള ഒരു ജംഗ്ഷൻ ഭക്തൻ ചൂണ്ടിക്കാണിച്ചു. ''ഇന്ത സന്തിൽ നിൻട്ര് റൈറ്റ് പോക വേണ്ടിയത്. ലെഫ്റ്റ് പാത്താ, അങ്കെ, മലയാളത്താൻ പാർവൈയിൽ മുടിച്ച അഴകാന കെട്ടിടം ഒൺട്രു പാക്ക മുടിയും. അതു താൻ അവർ വസതി."" ഭക്തന്റെ വിവരണം സ്ഫടികം പോലെ വ്യക്തം!
''ഈ ചിന്നക്കുയിൽ വിശേഷണം എന്തിനാ? തമിഴന്മാർ മ്മ്ടെ ചിത്രയെ എന്തിനാ ഇങ്ങിനെ കൊച്ചാക്കുന്നത്?""
മണിനാഥം മുഴക്കുന്ന അമ്മക്കുയിലുകൾ സുശീലാമ്മയും ജാനകിയമ്മയും തെന്നിന്ത്യൻ പിന്നണി ആലാപന ലോകത്തെ ചക്രവർത്തിനിമാരായി നമ്മളെ നാദബ്രഹ്മത്തിൽ ആഴ്ത്തുമ്പോഴാണല്ലോ, തിരുവനന്തപുരത്തുനിന്ന് ചിത്ര ചെന്നൈയിലേക്കു ചേക്കേറിയത്! അതിനാൽ ചിത്രയെ ചെറിയ കുയിലായിട്ടാണ് ഇളയരാജ തമിഴ് നാട്ടിൽ പരിചയപ്പെടുത്തിയിരിക്കുന്നത്!
ചിത്രയുടെ തമിഴിലെ തുടക്കമത്രയും ഇളയരാജയുടെ സംഗീത സംവിധാനത്തിലായിരുന്നു. സിന്ധുഭൈരവിക്കു തൊട്ടുപിന്നിൽ ഇറങ്ങിയ 'നീ താനേ അന്തക്കുയിൽ" എന്ന തമിഴ് ചിത്രത്തിൽ ചിത്ര പാടിയ 'ഇനിപ്പ്" നിറഞ്ഞു കവിഞ്ഞൊഴുകുന്ന 'പാടൽകൾ" തമിഴ് നാട്ടിൽ അവരെ ശരിക്കുമൊരു പാടുന്ന ഇളം കുയിലായി വിളംബരം ചെയ്തു!
അപ്പോഴേക്കും ഞങ്ങൾ 'ശ്രുതി" യുടെ മുന്നിലെത്തി. സ്വരമാധുര്യം രാഗരസത്തിൽ അലിഞ്ഞുചേർന്ന സോപാനത്തിൽ ചവിട്ടിക്കയറി ഞങ്ങൾ ശ്രുതിയിൽ പ്രവേശിച്ചു. കൂടിവന്നാൽ അരമണിക്കൂർ സമയം മാത്രമേ അഭിമുഖത്തിനു ലഭിക്കൂ എന്ന ഏകദേശധാരണ ഉണ്ടായിരുന്നതിനാൽ, അറിയാനുള്ളതെല്ലാം ഇടതടവില്ലാതെ ചോദിച്ചു. പൊതുവെ ചിരിച്ചും ചോദ്യങ്ങൾക്ക് കയ്പ്പേറുമ്പോൾ മാത്രം അൽപ്പം ഗൗരവത്തിലും ചിത്ര പ്രതികരിച്ചു. അവസാനത്തെ ചോദ്യവും അതിനിടയ്ക്കൊരു ചായയും കഴിഞ്ഞു നോക്കുമ്പോൾ അരമണിക്കൂറിന് ഇനിയും അഞ്ചു മിനിട്ട് ബാക്കി.
ചിത്രയോടൊരു പാട്ടു പാടാൻ ആവശ്യപ്പെട്ടാലോ? ആദ്യം മടിച്ചെങ്കിലും
''ഓ..., പാടാലോ. ഏതു പാട്ടാണ് വേണ്ടത്?""
ചിത്ര ആരാഞ്ഞു.
''നോക്കെത്താദൂരത്ത് കണ്ണുംനട്ട്" എന്ന പടത്തിലെ, ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാൻ... എന്ന ഗാനം എനിക്ക് ഏറെ ഇഷ്ടമാണ്. കുറെ കാലമായി കേട്ടിട്ടില്ല...""
തൊണ്ട ശരിയാക്കി ചിത്ര പാടാൻ തുടങ്ങി:
''ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാൻ...
എന്നിൽ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലർ തേൻകിളീ...""
ചിത്ര ഇന്ന് ചിന്നക്കുയിലല്ല. മകൾ നന്ദന നഷ്ടമായ സങ്കടങ്ങളൊക്കെ ഉള്ളിലൊതുക്കി, ഇപ്പോഴും നമുക്കുവേണ്ടി മധുരമായ് പാടിക്കൊണ്ടിരിക്കുന്ന അമ്മക്കുയിൽ. ചിത്ര പാടിയ ഒരു പാട്ടെങ്കിലും ഉറങ്ങുന്നതിനു മുന്നെ കേൾക്കണമെന്ന് പറയുന്ന ഒട്ടനവധി സഹൃദയരെ ഈ ലേഖകനു നേരിട്ടറിയാം. ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിൽ ആലപിച്ചു, മികച്ച ഗായികക്കുള്ള രാജ്യത്തെ ഏറ്റവും വലിയ പുരസ്കാരം ഏറ്റവുമധികം തവണ (6) നേടിയ വാനമ്പാടി! നാലു സംസ്ഥാന സർക്കാരുകളിൽനിന്ന് മികച്ച ഗായികയ്ക്കുള്ള അംഗീകാരം 33 തവണ നേടിയ പിന്നണി ഗായിക! ബ്രിട്ടീഷ് പാർലമെന്റ് ( (The House of Commons) ബഹുമതി നൽകിയ ഇന്ത്യയിലെ പ്രഥമ വനിത. കേരളത്തിൽനിന്ന് ആദ്യമായി തെന്നിന്ത്യയിലെ മാത്രമല്ല, ദേശീയ തലത്തിൽതന്നെ, മുൻനിരയിലെത്തിയ ഗായികയാണ് ചിത്ര. ആലാപനത്തിനപ്പുറത്ത്, ചിത്ര ഇന്ന് നമ്മുടെ സംസ്കൃതിയുടെ തന്നെ ഒരു ഭാഗമായിരിക്കുന്നു.