കോട്ടയം നഗരമദ്ധ്യത്തിൽ തിരുനക്കര മഹാദേവ ക്ഷേത്രത്തിനു മുന്നിൽ കിഴക്കേനട റോഡിനു നടുവിൽ ചങ്ങലയിട്ട് സംരക്ഷിക്കുന്ന ഒന്നരയാൾ പൊക്കവും വട്ടം ചുറ്റിപ്പിടിച്ചാൽ ഇരുകൈകളിൽ ഒതുങ്ങാത്തതുമായ വലിയ കല്ലിനെ ചൊല്ലിയുള്ള അത്ഭുത കഥകൾക്ക് അവസാനമില്ല !.
പിന്നാക്കക്കാർക്ക് ക്ഷേത്ര പ്രവേശനം അനുവദിക്കും മുമ്പ് തീണ്ടൽ പലക സ്ഥാപിച്ചിരുന്ന കല്ലാണ്, പുല്ലരിഞ്ഞ് വന്ന പുലയ യുവതി അറിയാതെ സ്വാമിയാരെ സ്പർശിച്ചപ്പോൾ ശപിച്ച് ഉണ്ടായ പറച്ചി കല്ലാണ്. കോട്ടയം നഗരത്തിലെ അടിമ ചന്തയുടെ സ്മാരകമാണ്, ശാസ്തീയ പിൻബലമില്ലാത്ത കഥകൾ ഇങ്ങനെ നീളുമ്പോൾ കോട്ടയത്ത് പലയിടങ്ങളിൽ കാണുന്ന നടുകല്ല് അഥവാ പുലച്ചിക്കല്ല് എന്നാണ് കോട്ടയത്തിന്റെ ചരിത്രം തേടുന്ന പള്ളിക്കോണം രാജീവിന്റെ കണ്ടെത്തൽ .
പല വാദമുഖങ്ങൾ ഇങ്ങനെ !
തിരുനക്കര മൈതാനം പണ്ട് അടിമയുടെ കായ ബലം പരിശോധിച്ചു വില പേശി വിറ്റിരുന്ന കയ്യാലക്കകം അടിമ ചന്തയായിരുന്നതിന്റെ സ്മാരകമാണ് പറച്ചിക്കല്ല് .
പുല്ലരിഞ്ഞു തലയിൽ ചുമന്നുവന്ന ഒരു പുലയയുവതി അറിയാതെ സ്പർശിക്കാൻ ഇടയായതോടെ സ്വാമിയാർ യുവതിയെ ശപിച്ചു കല്ലാക്കി. പുരട്ചിക്കല്ല് രൂപാന്തരം പ്രാപിച്ച് പുലച്ചിക്കല്ലായി മാറി. ശാപം കിട്ടിയ കഥ എളുപ്പം പ്രചരിച്ചു. ഇങ്ങനെ കഥകൾ നീളുമ്പോൾ "തിരുനക്കരയെ സംബന്ധിച്ചിടത്തോളം ഈ കഥകളൊന്നും യുക്തിക്ക് നിരക്കുന്നതല്ലെന്നാണ് ചരിത്രകാരനായ പള്ളിക്കോണം രാജീവ് പറയുന്നത്.
ഒരു സ്ത്രീയെ മറ്റൊരാൾ ശപിച്ചാൽ കല്ലാവുമോ ?. ഒരു പറയനും പറച്ചിയും തിരുനക്കരയിൽ വന്ന് കള്ളസത്യം ചെയ്തു. അതോടെ കല്ലായി മാറിയന്ന് ഒരു കഥ. ഈ കല്ല് പടിഞ്ഞാറോട്ട് നീങ്ങിനീങ്ങി വേമ്പനാട്ടു കായലിൽ പതിക്കുമ്പോൾ ലോകാവസാനമാണെന്നാണ് മറ്റൊരു കഥ . പ്രമുഖ ചരിത്രകാരനായ ടി.എച്ച്.പി. ചെന്താരശ്ശേരി രചിച്ച "കേരള ചരിത്രധാര" എന്ന ഗ്രന്ഥത്തിൽ ഇത് നടുകല്ല് ആണെന്ന പരാമർശമുണ്ട്. പ്രമുഖ പുരാവസ്തു ഗവേഷകനായ സി.ചന്ദ്രശേഖരമേനോൻ ഈ ശിലാഖണ്ഡത്തെ പഠനവിധേയമാക്കി നടുകല്ല് അഥവാ മെൻഹിർ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പുരാവസ്തു വകുപ്പിന്റെ വെബ്സൈറ്റിലും "തിരുനക്കര മെൻഹിർ" എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തീണ്ടാചാരമുണ്ടായിരുന്ന കാലത്ത് അവർണർക്ക് ദൂരെ നിന്ന് ആരാധിക്കുന്നതിനായി പ്രാകൃതരൂപത്തിൽ സ്ഥാപിച്ച ശിവലിംഗമാണ് ഇതെന്ന വാദവുമുണ്ട്. . കെ.കെ റോഡ് നിർമ്മാണത്തിനായി തിരുനക്കര കുന്നിന്റെ കിഴക്കേ ചെരിവ് വെട്ടിനിരത്തിയപ്പോൾ റോഡിന്റെ നിരപ്പറിയുന്നതിന് സ്തംഭരൂപത്തിൽ നിർത്തിയെന്നതാണ് മറ്റൊരു വാദം.
കേരളകോൺഗ്രസ് പാർട്ടിക്ക് മന്നത്തു പത്ഭനാഭൻ തിരി കൊളുത്തിയ തിരുനക്കര പുൽത്തകിടിയിൽ (മൈതാനത്ത്) 1860 വരെ അടിമക്കച്ചവടം നടന്നിരുന്നു . എന്നാൽ വീരക്കല്ലിന് അടിമക്കച്ചവടവുമായി ബന്ധമുള്ളതായി ചരിത്രരേഖകളില്ലാത്തതിനാൽ ആ വാദവും തള്ളാം. എന്തൊക്കെ കണ്ടെത്തലുകൾ ഉണ്ടെങ്കിലും തിരുനക്കരയുടെ ചരിത്രഅടയാളമായി കല്ലും സ്ഥാനം പിടിച്ചു കഴിഞ്ഞു.
തിരുനക്കര ക്ഷേത്രത്തിൽ നടത്തിയ ദേവപ്രശ്നത്തിൽ കല്ല് ക്ഷേത്രവുമായി ബന്ധമുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇരുമ്പുവേലി കെട്ടി സംരക്ഷിക്കുന്നത്. തിരുനക്കര ഓട്ടോസ്റ്റാൻഡിന് സമീപമുള്ള കല്ലിന് മുന്നിൽ കൽ വിളക്കും സ്ഥാപിച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവർമാരും ഭക്തന്മാരുമാണ് ഈ വിളക്ക് തെളിക്കുന്നതും . കല്ലിൽ ഇടയ്ക്കിടെ ആലു വളരാറുണ്ട്. കല്ല് പിളർത്തുന്ന രീതിയിൽ വേരുകൾ ആഴ്ത്തുമ്പോഴാണ് പറിച്ചു കളയുന്നത്.