owaisi-

ഹൈദരാബാദ്: സുപ്രീംകോടതി വിധിയുടെ ഭാഗമായി ബാബറി മസ്ജിദിന് പകരമായി അയോദ്ധ്യയിൽ നിർമിക്കുന്ന മസ്ജിദിൽ പ്രാർത്ഥിക്കുന്നതും നിർമാണത്തിനു വേണ്ടി സംഭാവന നൽകുന്നതും 'ഹറാം'(നിഷിദ്ധം) ആണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി.. ബിദാറിൽ ഭരണഘടനയെ സംരക്ഷിക്കുക, ഇന്ത്യയെ സംരക്ഷിക്കുക എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതേക്കുറിച്ച് മതപണ്ഡിതന്മാരായ മുഫ്തികളുടെയും അഖിലേന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡിന്റെ ഉലമയുടെയും അഭിപ്രായങ്ങൾ താൻ തേടിയിരുന്നു. എല്ലാവരും അതിനെ മസ്ജിദ് എന്ന് വിളിക്കരുതെന്നും അവിടെ പ്രാർത്ഥനകൾ നടത്താനാവില്ലെന്നുമായിരുന്നു അഭിപ്രായപ്പെട്ടത്. പ്രാർത്ഥന നടത്തുകയും അവിടെ മസ്ജിദ് നിർമാണത്തിന് സംഭാവന നൽകുകയും ചെയ്യുന്നത് അനുവദനീയമല്ലെന്നും ഒവൈസി പറഞ്ഞു. മുസ്ലിങ്ങൾ ആ മസ്ജിദിൽ പ്രാർത്ഥന നടത്തരുത്. ആ മസ്ജിദിന്റെ നിർമാണത്തിൽ സംഭാവന ചെയ്യുന്നതിനുപകരം പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് സംഭാവന നൽകണമെന്നും ഒവൈസി പറഞ്ഞു.

ദളിത്, പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവർക്കെതിരെ മത്സരിക്കുന്നതിൽ നിന്ന് മുസ്ലിങ്ങൾ വിട്ടുനിൽക്കണം. അവരുമായി സഹകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ മൂന്ന് സമുദായങ്ങളും പരസ്പരം സഹകരിക്കാൻ തുടങ്ങിയാൽ, ജനസംഖ്യയുടെ 22 ശതമാനം മാത്രമുള്ള ഉയർന്ന ജാതിക്കാരുടെ 70 വർഷത്തെ ഭരണം അവസാനിപ്പിക്കാൻ കഴിയുമെന്നും ഒവൈസി പറഞ്ഞു