ചെന്നൈ: ജയിൽ മോചനത്തിന് പിന്നാലെ വി കെ ശശികലയെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്. ചെന്നൈ കോടനാട് കർണാടകയിലെ ബിനാമി സ്വത്ത് കേസിലാണ് ഇ ഡി ചെന്നൈ ഓഫീസ് ശശികലയ്‌ക്ക് നോട്ടീസ് അയച്ചത്. ചോദ്യം ചെയ്യലിനായി ഫെബ്രുവരിയിൽ ഹാജരാവണം എന്നാണ് ഇ ഡി നിർദേശിച്ചിരിക്കുന്നത്. അനധികൃതമായി സമ്പാദിച്ച രണ്ടായിരം കോടിയുടെ വസ്‌തുവിലാണ് വിശദീകരണം തേടിയിരിക്കുന്നത്.
നാല് വർഷത്തെ ശിക്ഷാകാലാവധി പൂർത്തിയാക്കി ഇന്നലെയാണ് ശശികല ജയിൽ മോചിതയായത്. ബംഗളൂരു ആശുപത്രിയിൽ കൊവിഡ് ചികിത്സയിലാണ് ഇപ്പോൾ അവർ. ചികിത്സ പൂർത്തിയാക്കിയാൽ നാട്ടിലേക്ക് മടങ്ങാം. ശിക്ഷ കഴിഞ്ഞ് തിരികെയെത്തുന്ന ശശികലയ്‌ക്ക് വൻ സ്വീകരണം നൽകാനാണ് അനുയായികളുടെ പദ്ധതി.
ബംഗളൂരു മുതൽ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയുളള സ്വീകരണറാലിയാണ് നിശ്ചയിച്ചിരിക്കുന്നത്. ചെന്നൈയിൽ ശക്തിപ്രകടനവും നടത്തും. ശശികലയുടെ വരവോടെ അണ്ണാ ഡി എം കെ പിളരുമെന്നാണ് ദിനകരപക്ഷത്തിന്റെ അവകാശവാദം. അസംതൃപ്‌തരായ പനീർസെൽവം പക്ഷത്തെ നേതാക്കൾ പാർട്ടി വിടുമെന്നാണ് വിവരം.