court-order-

മുംബയ് : പതിനാറുകാരിയെ ഗർഭിണിയാക്കിയ കേസിൽ വിവാഹിതനായ ഇരുപത്തിയഞ്ച് കാരന് മുംബയ് പോക്‌സോ കോടതി ജാമ്യം അനുവദിച്ചു. രണ്ട് വർഷം കഴിഞ്ഞ് പെൺകുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ ഭാര്യയാക്കാമെന്ന യുവാവിന്റെ വാദത്തെ തുടർന്നാണ് ജാമ്യം അനുവദിച്ചത്. പെൺകുട്ടിയുടെ അമ്മയും ഇതേ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് യുവാവിന് ജയിലിൽ നിന്നും പുറത്തിറങ്ങാനായത്.

പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്ന കേസിലാണ് ഇരുപത്തിയഞ്ച്കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഇയാൾ കോടതിയിൽ ആദ്യം സമർപ്പിച്ച ജാമ്യാപേക്ഷ നിരസിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് പെൺകുട്ടി പ്രായപൂർത്തിയാകുമ്പോൾ വിവാഹം ചെയ്യാൻ താത്പര്യമുണ്ടെന്ന് കാട്ടി ഇയാൾ വീണ്ടും ജാമ്യാപേക്ഷ നൽകിയത്. പരാതിക്കാരിയായ പെൺകുട്ടിയുടെ അമ്മയും ഇതിനെ പിന്തുണച്ചിരുന്നു. അതേ സമയം പൊലീസ് പ്രതിയുടെ ഈ ശ്രമത്തെ കോടതിയിൽ എതിർത്തു. യുവാവ് വിവാഹിതനാണെന്നും വീണ്ടും വിവാഹം കഴിക്കാൻ നിലവിൽ യുവാവിന്റെ ഭാര്യയായ യുവതിയുടെ സമ്മതമില്ലെന്നും ചൂണ്ടിക്കാട്ടി. എന്നാൽ പ്രതിയുടെ അഭിഭാഷകൻ ഈ വാദത്തെ എതിർക്കുകയും പ്രതിയുടെ സമുദായത്തിൽ ഒന്നിലധികം പേരെ വിവാഹം ചെയ്യാൻ അനുവദിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.