oommen-chandy

തിരുവനന്തപുരം: ഇടതുസർക്കാരിന്റെ നിഷ്‌ക്രിയത്വവും പിടിപ്പുകേടും കാരണം ആലപ്പുഴ ബൈപാസ് മൂന്നര വർഷം വൈകിയാണ് സാക്ഷാത്കരിച്ചതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇക്കാര്യത്തിൽ പിണറായി വിജയൻ സർക്കാർ ജനങ്ങളോട് മാപ്പുപറയണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

2017 ആഗസ്റ്റ് 14ന് പൂർത്തിയാക്കേണ്ട പദ്ധതിയാണിത്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി 30 ശതമാനം പണി നടത്തിയിട്ടാണ് 2016ൽ യു ഡി എഫ് സർക്കാർ അധികാരം വിട്ടത്. സ്വന്തമായി ഒരു പദ്ധതിയുമില്ലാത്ത ഇടതുസർക്കാരിന് യു ഡി എഫിന്റെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പോലും സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രചിലവിൽ ദേശീയപാതയുടെ ഭാഗമായി ആലപ്പുഴ ബൈപാസ് നിർമ്മിക്കാനുളള ശ്രമം അനന്തമായി നീണ്ടപ്പോഴാണ് ബൈപാസിന്റെ ചിലവ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ 50:50 ആയി വഹിക്കാമെന്ന സുപ്രധാന തീരുമാനം 2013 ആഗസ്റ്റ് 31ന് എടുത്തത്. തുടർന്ന് നാലു ദശാബ്‌ദത്തിൽ അധികം നിർജീവമായി കിടന്ന കൊല്ലം, ആലപ്പുഴ ബൈപാസുകൾക്ക് ജീവൻ കിട്ടി. ഇന്ത്യയിൽ ആദ്യമായാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുല്യമായി തുക വിനിയോഗിച്ച് ഒരു പദ്ധതി നടപ്പാക്കിയത്. ഇത് രാജ്യത്ത് പുതിയൊരു വികസന മാതൃക സൃഷ്‌ടിച്ചു. ബീച്ചിനു മുകളിലൂടെ പോകുന്ന എലിവേറ്റഡ് ഹൈവെ എന്ന പ്രത്യേകതയും ആലപ്പുഴ ബൈപാസിനുണ്ട്.

സംസ്ഥാന വിഹിതമായി കൊല്ലത്തിന് 352 കോടിയും ആലപ്പുഴയ്ക്ക് 348.43 കോടിയും അനുവദിച്ച് 2015 ഫെബ്രു 11ന് ഉത്തരവിറക്കി. 2015 മാർച്ച് 16ന് പണി ആരംഭിച്ചു. 30 മാസത്തിനകം പണി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടു. പക്ഷേ മൂന്നര വർഷം വൈകിയാണ് ഇപ്പോൾ പൂർത്തിയായത്.

ആലപ്പുഴ ബൈപാസ് നിർമ്മാണത്തിൽ കെ സി വേണുഗോപാൽ എം പി നിർണായക പങ്കുവഹിച്ചു. 50:50 എന്ന ആശയം അദ്ദേഹമാണ് ആദ്യമായി അവതരിപ്പിച്ചത്. കൊല്ലം ബൈപാസും 50:50 മാതൃകയിലാണ് നിർമ്മിച്ചത്. എം പിമാരായ എൻ കെ പ്രേമചന്ദ്രനും എൻ പീതാംബര കുറുപ്പും കൊല്ലത്തിനുവേണ്ടി പ്രയത്‌നിച്ചവരാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.