ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന് സംഘർഷങ്ങൾക്ക് പിന്നാലെ സമരം നടത്തുന്ന കർഷകരോട് വേദി ഒഴിയാൻ ആവശ്യപ്പെട്ട് പൊലീസ്. സമരവേദി ഒഴിപ്പിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടതിന് പിന്നാലെയാണ് പൊലീസ് കർശന നടപടിയിലേക്ക് കടന്നത്. റിപ്പബ്ലിക് ദിനത്തിൽ നടന്ന സംഘർഷത്തിൽ പ്രതിയായ കർഷക നേതാവ് രാകേഷ് ടിക്കായത്തിന് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ല. കൂടുതൽ കർഷകരോട് സമരവേദിയിൽ എത്താൻ നിർദ്ദേശിച്ചതിന് പിന്നാലെയാണ് കർഷകർ സമരവേദി വളഞ്ഞത്.
സമരം ചെയ്യുന്ന പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്.
റിപ്പബ്ളിക് ദിനത്തിലെ അക്രമങ്ങൾക്ക് പിന്നാലെയാണ് കർഷക നേതാക്കൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയത്. 20 കർഷക നേതാക്കൾക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ചെങ്കോട്ട അക്രമത്തിൽ യോഗേന്ദ്ര യാദവ്, ബൽദേവ് സിംഗ് സിർസ ഉൾപ്പടെ ഇരുപത് കർഷക നേതാക്കൾക്കെതിരെയാണ് പൊലീസ് നടപടി. അക്രമണങ്ങൾ ഉണ്ടാകില്ലെന്ന് പൊലീസിന് നൽകിയ ഉറപ്പ് ലംഘിച്ചത് എന്തുകൊണ്ടെന്ന് മൂന്ന് ദിവസത്തിനകം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട നോട്ടീസ് കർഷക നേതാക്കൾക്ക് നൽകി. ഇവർ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.