കമലഹാസനും ഫഹദ് ഫാസിലും ചേർന്നറ പുറത്ത് വിട്ട ടീസറിലൂടെ പ്രഖ്യാപിച്ച ചിത്രമാണ് 'ആർക്കറിയാം'. കമൽ ഹാസൻ ആദ്യമായി പങ്കുവെച്ച മലയാള ചിത്രത്തിന്റെ ടീസർ വലിയ ശ്രദ്ധ ആകർഷിച്ചിരുന്നു. നടി പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ബിജു മേനോൻ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. വയോധികന്റെ റോളിലാണ് താരം ചിത്രത്തിലെത്തുന്നത്. നടി പാർവതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛൻ കഥാപാത്രമാണ് ബിജു മേനോന്റേത്. ഇപ്പോഴിതാ ചിത്രത്തിലെ ബിജു മേനോന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ്.
പ്രശസ്ത ഛായാഗ്രാഹകരിൽ ഒരാളായ സനു ജോൺ വർഗ്ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകൾക്കു വേണ്ടിയും ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുള്ള സനു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആർക്കറിയാം'. ഇലക്ട്ര, ടേക്ക്ഓഫ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, മാലിക് എന്നിവയാണ് സനു ക്യാമറ ചലിപ്പിച്ചിട്ടുള്ള മലയാള ചിത്രങ്ങൾ. 'ആർക്കറിയാം' എന്ന ചിത്രത്തിനായി കാത്തിരിക്കണമെന്നും ഒരുപാട് പ്രതീക്ഷയുള്ള ചിത്രമാണിതെന്നും ബിജു മേനോൻ നേരത്തേ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
തീർത്തും വേറിട്ട ലുക്കിലാണ് ബിജു മേനോൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വയോധികന്റെ ഗെറ്റപ്പിലാണ് ബിജു മേനോൻ ചിത്രത്തിൽ എത്തുന്നത്. യാത്രയ്ക്കിടെ പെട്ടുപോയ രണ്ട് പേരായാണ് പാർവതിയും ഷറഫുദ്ദീനും ചിത്രത്തിൽ എത്തുന്നതെന്നാണ് സൂചന. ചിത്രം ഫെബ്രുവരി 26ന് പ്രേക്ഷകരിലേക്കെത്തും. സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സംവിധായകൻ സനു ജോൺ വർഗ്ഗീസും രാജേഷ് രവിയും അരുൺ ജനാർദ്ദനനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് . സംവിധായകനായ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. ജി ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. നേഹ അയ്യരും യക്ഷൻ ഗാരി പെരേയ്രായും ചേർന്നാണ് സംഗീതം ഒരുക്കുന്നത്.
ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ നിർവ്വഹിക്കുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാളാണ്. ജ്യോതിഷ് ശങ്കറാണ് കല. സമീറ സനീഷാണ് കോസ്റ്റ്യൂം കൈകാര്യം ചെയ്യുന്നത്. രഞ്ജിത്ത് അമ്പാടിയാണ് മേക്കപ്പ്. അരുൺ സി തമ്പിയും സന്ദീപാ രക്ഷിതുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്, വാവയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷൻ കണ്ട്രോളർ. ചിത്രത്തിന്റെ പോസ്റ്റർ ഡിസൈനിംഗ് ഓൾഡ് മൊങ്ക്സാണ്. പി ആർ ഒ ആതിര ദിൽജിത്ത്.