കൊച്ചി: കേരള കോൺഗ്രസ് ജേക്കബ് വിഭാഗം എൽ ഡി എഫിലേക്കെത്തുമെന്ന സൂചന നൽകി സ്‌കറിയാ തോമസ്. അനൂപ് ഇടത് നേതാക്കളുമായി ചർച്ച നടത്തി. ചർച്ചകൾക്ക് പിന്നിൽ യാക്കോബായ സഭയ്‌ക്ക് ബന്ധമുണ്ടെന്നും സ്‌കറിയ തോമസ് വ്യക്തമാക്കി. യു ഡി എഫിൽ നിന്ന് അനൂപ് ജേക്കബിന് പിറവത്ത് ജയിക്കാനാകില്ല. ഇടതുമുന്നണിക്ക് കീഴിൽ കേരള കോൺഗ്രസുകളുടെ ഐക്യമാണ് ലക്ഷ്യമെന്നും സ്‌കറിയ തോമസ് വ്യക്തമാക്കി. അനൂപ് ജേക്കബ് ഇടത് പാളയത്തിലെത്തുമെന്ന വാർത്ത തളളാതെ മന്ത്രി ഇ പി ജയരാജനും രംഗത്തെത്തി.
അതേസമയം, ഇടതുനേതൃത്വവുമായി ചർച്ചകൾ നടത്തിയെന്ന വാർത്തകൾ നിഷേധിച്ച് അനൂപ് ജേക്കബ് രംഗത്തെത്തി. ഇപ്പോൾ യു ഡി എഫിലാണ്. സീറ്റ് ചർച്ചകൾ നടക്കുകയാണെന്നും അനൂപ് വ്യക്തമാക്കി. സ്‌കറിയ തോമസ് എന്തിന് ഇങ്ങനെ പറഞ്ഞുവെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും അനൂപ് ജേക്കബ് പറഞ്ഞു.
കോട്ടയത്ത് എൽ ഡി എഫ് സീറ്റ് വിഭജനം കീറാമുട്ടിയാകുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. മുമ്പ് മത്സരിച്ച കടുത്തുരുത്തി വേണമെന്നാണ് സ്‌കറിയാ തോമസ് വിഭാഗത്തിന്റെ ആവശ്യം. കേരള കോൺഗ്രസ് എമ്മിന്റെ വരവോടെ സി പി ഐയിലും എൻ സി പിയിലും അസ്വാരസ്യങ്ങൾ പുകയുന്നുമുണ്ട്