cp-john

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ സി എം പി നേതാവ് സി പി ജോണിനെ മലബാറിലെ ഒരു ഉറച്ച മണ്ഡലത്തിൽ മത്സരിപ്പിക്കാൻ യു ഡി എഫിൽ ചർച്ച. മുന്നണിയിലും ടെലിവിഷൻ ചർച്ചകളിലും സജീവ സാന്നിദ്ധ്യമായ സി പി ജോൺ ഇത്തവണ നിയമസഭയിൽ ഉണ്ടായിരിക്കണമെന്ന് കോൺഗ്രസിനും മുസ്ലീംലീഗിനും നിർബന്ധമുണ്ട്. അതുകൊണ്ടുതന്നെ മലബാറിൽ ലീഗിന് കൂടി മേധാവിത്വമുളള ജയസാദ്ധ്യതയുളള ഒരു സീറ്റ് സി പി ജോണിന് നൽകാനാണ് ആലോചന നടക്കുന്നത്. പകരം സി പി ജോൺ രണ്ട് തവണ മത്സരിച്ച് പരാജയപ്പെട്ട കുന്നംകുളം കോൺഗ്രസ് ഏറ്റെടുക്കും.

2011ൽ ബാബു എം പാലിശേരിയോടും 2016ൽ എ സി മൊയ്‌തീനോടുമായിരുന്നു കുന്നംകുളത്ത് സി പി ജോണിന്റ തോൽവി. ഇനിയൊരു ഭാഗ്യപരീക്ഷണം ഇവിടെ വേണ്ടെന്നാണ് ജോണിന്റ തീരുമാനം. യു ഡി എഫിന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മുന്നണിക്ക് വേണ്ടി സംസാരിക്കുന്ന ധനകാര്യ വിദഗ്ദ്ധനും സി പി എം വിമർശകനുമായ സി പി ജോൺ നിയമസഭയിലേക്ക് എത്തേണ്ടത് അനിവാര്യമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.

ആർ എസ് പി സംസ്ഥാന സെക്രട്ടറി എ എ അസീസിന് പകരം ഇരവിപുരത്ത് ബാബു ദിവാകരനെ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഇരവിപുരം വിട്ടുനൽകി കുണ്ടറോയോ കൊല്ലമോ ഏറ്റെടുക്കാനുളള നീക്കവും ആർ എസ് പി നടത്തുന്നുണ്ട്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു മലയാളി മാദ്ധ്യമപ്രവർത്തകനെ ഇരവിപുരത്തേക്ക് മത്സരിപ്പിക്കാനുളള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് മുതിർന്ന യു ഡി എഫ് നേതാക്കൾ കേരളകൗമുദി ഓൺലൈനിനെ അറിയിച്ചു. എ എ അസീസ് 28000 വോട്ടിനാണ് കഴിഞ്ഞതവണ ഇരവിപുരത്ത് തോറ്റത്. ഇക്കുറി മത്സരിക്കുന്ന കാര്യത്തിൽ അസീസ് ഇതുവരെ മനസ് തുറന്നിട്ടില്ല.

അസീസ് മാറുന്നില്ലെങ്കിൽ ബാബു ദിവാകരന് മത്സരിക്കാൻ വേണ്ടിയാണ് ആർ എസ് പി കൊല്ലം സീറ്റ് ചോദിക്കുന്നത്. ഫോർവേഡ് ബ്ലോക്കിന് കൊല്ലം ജില്ലയിൽ ഒരു സീറ്റെന്ന ധാരണയാണ് യു ഡി എഫിലുളളത്. ചാത്തനൂരിനാണ് സാദ്ധ്യതയെങ്കിലും ഫോർവേഡ് ബ്ലോക്ക് അവിടെ മത്സരിച്ചാൽ ബി ജെ പിക്ക് വിജയം സുനിശ്‌ചിതമാണെന്ന് നേതാക്കൾ അടക്കം പറയുന്നുണ്ട്. ദേവരാജന് കൊല്ലം നിയമസഭ മണ്ഡലത്തിൽ മത്സരിക്കാനാണ് താത്‌പര്യം.