കൊച്ചി: വിദേശത്തേക്ക് ഡോളർ കടത്ത് കേസിൽ സംസ്ഥാന നിയമസഭാ സ്‌പീക്കർ ശ്രീരാമകൃഷ്‌ണനെ അടുത്തയാഴ്‌ച കസ്റ്റംസ് ചോദ്യം ചെയ്യും. നോട്ടീസ് നൽകാതെ അനൗദ്യോഗികമായാണ് മൊഴിയെടുക്കുക. സ്‌പീക്കർക്കെതിരെയുളള പ്രതികളുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ നടപടികളുമായി മുന്നോട്ട് പോകാനാണ് കസ്‌റ്റംസ് നീക്കം.
ഗൾഫ് വിദ്യാഭ്യാസ മേഖലയിൽ സ്‌പീക്കർക്ക് നിക്ഷേപമുണ്ടെന്നാണ് പ്രതികളുടെ മൊഴി. കേസിൽ സ്‌പീക്കറുടെ സുഹൃത്ത് നാസ് അബ്‌ദുളളയെ കസ്റ്റംസ് ചോദ്യം ചെയ്‌തിരുന്നു. നാസിന്റെ പേരിലുളള സിം സ്‌പീക്കർ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ഈ സിമ്മിൽ നിന്ന് സ്‌പീക്കർ പ്രതികളെ വിളിച്ചിരുന്നെന്നും കസ്റ്റംസ് കണ്ടെത്തിയതായാണ് വിവരം. നയതന്ത്ര കളളക്കടത്ത് കണ്ടെത്തിയ ശേഷം ഈ സിം പിന്നീട് ഉപയോഗിച്ചിട്ടില്ലെന്നും കസ്റ്റംസ് പറയുന്നു.
നേരത്തെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സ്പീക്കർ ഈ സിം ഉപയോഗിച്ചതായി സമ്മതിച്ചിരുന്നു. സിം കാർഡ് എടുക്കുമ്പോൾ തന്റെ കൈവശം തിരിച്ചറിയൽ കാർഡ് ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് നാസിന്റെ പേരിലുളള തിരിച്ചറിയാൽ കാർഡ് ഉപയോഗിച്ചതെന്നുമാണ് സ്പീക്കർ അഭിമുഖത്തിൽ പറഞ്ഞത്. തന്റെ സ്വകാര്യ ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് ഈ സിം ഉപയോഗിക്കുന്നതെന്നും ഒരു പക്ഷേ സ്വപ്‌ന ഉൾപ്പടെയുളള പ്രതികളെ താൻ വിളിച്ചിട്ടുണ്ടാകാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
അട്ടക്കുളങ്ങര ജയിലിൽ വച്ച് സ്വപ്‌ന സുരേഷ് നൽകിയ മൊഴിയിൽ ഭരണഘടനാപദവി വഹിക്കുന്നവർക്കും പങ്കുണ്ടെന്ന് പേരെടുത്ത് പറഞ്ഞിരുന്നു. ഇതിന് ശേഷം മറ്റൊരു പ്രതിയായ സരിത്തിന്റെ മൊഴിയെടുത്തപ്പോഴും സമാനമായ വിവരങ്ങളാണ് കസ്റ്റംസിന് ലഭിച്ചത്. കസ്റ്റംസ് ഇത് രഹസ്യമൊഴിയായി രേഖപ്പെടുത്തി. ഈ മൊഴികളാണ് സ്‌പീക്കർക്കെതിരെ നിർണായകമായി മാറിയത്.