
തൃശൂർ: വോട്ട്ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി ഏതറ്റം വരെയും പോകാനാണ് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പരിപാടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. യുഡിഎഫ് നേതൃത്വം ഉമ്മൻചാണ്ടി ഏറ്റെടുത്തതോടെ ഇപ്പോൾ വോട്ട്ബാങ്ക് രാഷ്‌ട്രീയവും വർഗീയതയും അഴിമതിയും ഇരുമുന്നണികൾക്കും അലങ്കാരമായി മാറി. ഇരുമുന്നണികളും കേരളത്തെ വർഗീയ രാഷ്‌ട്രീയത്തിലേക്ക് തളളിവിടുകയാണെന്നും ഇത് വിലകുറഞ്ഞ രാഷ്‌ട്രീയമാണെന്നും കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
പിണറായി വിജയന്റെ അഴിമതിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാര ദുർവിനിയോഗവും കളളക്കടത്തും ഒരിടത്ത് ചർച്ച ചെയ്യുമ്പോൾ ഉമ്മൻചാണ്ടി നടത്തിയ അഴിമതിയും സദാചാര വിരുദ്ധ പ്രവർത്തനങ്ങളും മറ്റൊരിടത്ത് ചർച്ചയാകും. ഈ സാഹചര്യത്തിൽ ശക്തമായൊരു രാഷ്‌ട്രീയ പ്രചരണത്തിന് എൻ.ഡി.എ തയ്യാറെടുക്കുകയാണെന്ന് തൃശൂരിൽ ബിജെപി സംസ്ഥാന സമിതി യോഗത്തിനെത്തിയ കെ.സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
തിരഞ്ഞെടുപ്പിന് മുൻപ് ഒരു മാസം നീളുന്ന ബിജെപിയുടെ രാഷ്‌ട്രീയ പ്രചാരണ ജാഥ ആരംഭിക്കുമെന്നും സുരേന്ദ്രൻ അറിയിച്ചു. തിരഞ്ഞെടുപ്പിനുളള തയ്യാറെടുപ്പുകളെ കുറിച്ച് സമിതിയിൽ വിശദ ചർച്ചയുണ്ടാകും. എൻ.ഡി.എ സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടിയിൽ നിന്നും പാർട്ടിയ്‌ക്ക് പുറത്തുളളതുമായ സ്ഥാനാർത്ഥികൾക്ക് ഉണ്ടാകും. കേരളത്തിന്റെ ചുമതലയുളള ദേശീയ നേതാവ് സി.പി രാധാകൃഷ്‌ണനും സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.