ഗൃഹസദസിനെ 'വെറുപ്പിക്കുന്ന" കൃഷ്ണകുമാർ മേനോൻ എന്ന കെ.കെ മേനോന്റെ നല്ല വിശേഷങ്ങൾ....
'അച്ഛാ,എന്താ ഈ ചെയ്യുന്നതെന്ന് അറിയാമോ" എന്നു മക്കൾ ചോദിക്കുമ്പോൾ കൃഷ്ണകുമാർ മേനോൻ ചിരിക്കും.'ഇത്ര പാവമായിട്ടും ക്രൂരനാകാൻ എങ്ങനെ കഴിയുന്നു" എന്ന ചോദ്യം കേൾക്കുമ്പോഴും ചിരി തന്നെ. ആൾ ഒരു പാവം തന്നെയെന്ന് കൃഷ്ണകുമാർ മേനോന്റെ ചിരി കണ്ടാൽ അറിയാം. കൃഷ്ണകുമാർ മേനോൻ കുടുംബസദസിനു മുൻപിൽ അറിയപ്പെടുന്നത് കെകെ മേനോൻ എന്ന പേരിൽ. അപ്പോൾ 'കുടുംബ വിളക്ക് " സീരിയലിൽ ഗൗരവക്കാരനായ സിദ്ധാർത്ഥ് എന്ന അച്ഛൻ കഥാപാത്രത്തിന്റെ രൂപം തെളിയും. ഭാര്യയും മുതിർന്ന മക്കളും ഉള്ള സിദ്ധാർത്ഥ് മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിക്കുന്നു.തുടർന്ന് കുടുംബജീവിതത്തിൽ ഉണ്ടാവുന്ന അന്തഃസംഘർഷങ്ങളുടെ ഉത്തരവാദി സിദ്ധാർത്ഥ് ആയതിനാൽ പ്രേക്ഷകരുടെ ദേഷ്യം നന്നായി കിട്ടുന്നുണ്ട് .ഊട്ടിയിൽ നിന്നാണ് നമ്മുടെ സ്വീകരണമുറിയിലേക്ക് കെ.കെ. മേനോൻ വരുന്നത്. ഊട്ടിയിൽ സ്ഥിരതാമസമാക്കിയ മലയാളി.അച്ഛൻ സേതുമാധവമേനോന്റെ നാട് തൃപ്പൂണിത്തുറ. അമ്മ ആനന്ദവല്ലിയുടെ നാട് വൈക്കം.മൈസൂർ ജെ.എസ്.എസ് കോളേജിൽ ബി.ബി.എ പഠനം. ശേഷം കോർപറേറ്റ് സ്ഥാപനങ്ങളിൽ പതിനേഴുവർഷം ജോലി. പതിനാലുവർഷം ബാങ്കിംഗ് മേഖലയിൽ. ഇന്ത്യയിലെ മിക്ക സംസ്ഥാനത്തും ജോലി ചെയ്തു. ജോലി രാജിവച്ചാണ് അഭിനയ വഴിയിൽ എത്തിയത്.ഷങ്കറിന്റെ 2.0 ആദ്യ ചിത്രം. ഗൗതം മേനോന്റെ അച്ചം യെൺപതുമടമേയടാ,ബാലയുടെ നാച്ചിയാർ , ആദിയുടെ മീസയിൽമുറുക്ക്, കാർത്തിക് ദോസിന്റെ യുവം ഉൾപ്പടെ ഒൻപതു ചിത്രങ്ങളിൽ അഭിനയിച്ചു.സീ തമിഴിൽ സംപ്രേക്ഷണം ചെയ്ത മെല്ലെ തിരണ്ട് കടവ് സീരിയലിൽ അവതരിപ്പിച്ച പ്രതിനായക വേഷം ഏറെ ആരാധകരെ സമ്മാനിച്ചു. 'ഡോ.റാം"സീരിയലിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചാണ് കെ.കെ. മേനോൻ എത്തുന്നത്.നിരവധി പരസ്യചിത്രത്തിലും, വെബ് സീരിസിലും ഹൃസ്വചിത്രത്തിലും ഈ മുഖം തെളിയുന്നു. 'കുടുംബ വിളക്ക് "സീരിയലിൽ സിദ്ധാർത്ഥിനെ അവതരിപ്പിച്ചശേഷമാണ് കൂടുതൽ 'കുപ്രസിദ്ധി" നേടുന്നത്.
എപ്പോഴാണ് ഉള്ളിൽ ഒരു നടനുണ്ടെന്ന് തിരിച്ചറിയുന്നത്?
സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ സ്റ്റേജിൽ കയറിയില്ല. അപ്രതീക്ഷിതമായാണ് ഷങ്കർ സാറിന്റെ 2.0 ൽ അഭിനയിക്കുന്നത്. അക്ഷയ് കുമാറിനെയും ഛായാഗ്രാഹകൻ നിർവ് ഷായെയും കണ്ട് അത്ഭുതപ്പെട്ടു. പ്രതിനായകനായി അഭിനയിച്ച ഹിപ് ഹോപ് തമിഴയുടെ 'തക്കറു തക്കറു" മ്യൂസിക് വീഡിയോ 80 മില്യൺ കാഴ്ചക്കാരെ തന്നു. ഇതു കണ്ടാണ് സംവിധായകൻ ബാലസാർ നാച്ചിയാർ എന്ന ചിത്രത്തിൽ അഭിനയിക്കാൻ വിളിക്കുന്നത്. കലാപരമായ കഴിവില്ലെങ്കിലും ഇവിടെ വന്നശേഷം ആത്മാർത്ഥതയോടെ ചെയ്യുന്നു.മലയാളത്തിൽ 24 ഡെയ്സ് ആണ് ആദ്യ ചിത്രം . ശ്രീകാന്ത് സംവിധാനം ചെയ്ത ആ ചിത്രത്തിന് നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. അതിൽ വിക്രം എന്ന മോട്ടോർ സൈക്കിൾ സഞ്ചാരിയുടെ വേഷം അവതരിപ്പിച്ചു.അഞ്ജലി മേനോന്റെ കൂടെയിൽ ഒരു ചെറിയ വേഷം.മനു അശോകന്റെ ഉയരെയിലും അഭിനയിച്ചു.ഷങ്കർ സാറിന്റെ ഇന്ത്യൻ 2, ശശികുമാറിന്റെ രാജവംശം, പ്രഭു സോളമന്റെ ഹാത്തി മേരി സാത്തി, ശിവയുടെ മാൾ,മണിഭാരതിയുടെ ബാറ്ററി, രാജേഷ് കണ്ണന്റെ മായൻ എന്നിവ ആണ് പുതിയ ചിത്രങ്ങൾ.
രൂപത്തിൽ കോർപറേറ്റ് ഛായയുണ്ടെന്ന് തോന്നുന്നുണ്ടോ?
അങ്ങനെ ഉണ്ടെങ്കിൽ അതു അനുഗ്രഹമായി കരുതുന്നു. ഇക്കാര്യത്തിൽ എനിക്ക് അത്ര ഉറപ്പില്ല. എന്നാൽ അവതരിപ്പിച്ച ഒട്ടുമിക്ക കഥാപാത്രങ്ങൾക്കും കോർപറേറ്റ് ഛായയുണ്ട്. ഇതിൽ നിന്നു വ്യത്യസ്തമായി നാടൻ കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്. ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അൻപതു ശതമാനം ആത്മവിശ്വാസം കൈവരിക്കാൻ കഴിയുന്നുണ്ട്. അതിൽ സന്തോഷമുണ്ട്.
കുടുംബവിശേഷം?
ഭാര്യ രമ ശ്രീദേവി ഊട്ടി ബ്ളൂ മൗണ്ടൻ സ്കൂൾ അദ്ധ്യാപിക ആണ്. വടക്കഞ്ചേരി ആണ് നാട്.മൂത്ത മകൻ അക്ഷർ പന്ത്രണ്ടാം ക്ളാസ് കഴിഞ്ഞു. ഇളയ മകൻ ഹൃദയ് ഒൻപതാം ക്ളാസിൽ പഠിക്കുന്നു.കുടുംബത്തിനൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. 35 വർഷമായി ഊട്ടി അയ്യപ്പക്ഷേത്രത്തിൽ മാനേജരാണ് അച്ഛൻ.ഞങ്ങൾ എല്ലാവരും തികഞ്ഞ അയ്യപ്പവിശ്വാസികൾ . ഊട്ടി ആണ് എന്നെ വളർത്തി വലുതാക്കിയത്.