blast-delhi

ന്യൂഡല്‍ഹി: ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം ഉണ്ടായ സാഹചര്യത്തിൽ രാജ്യത്ത് അതീവ ജാഗ്രതാനിര്‍ദേശം. വിമാനത്താവളങ്ങള്‍, പ്രമുഖ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയ്ക്ക് അര്‍ധസൈനിക വിഭാഗമായ സിഐഎസ്എഫാണ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. സുരക്ഷ ശക്തമാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായും സിഐഎസ്എഫ് അറിയിച്ചിട്ടുണ്ട്.

അതീവ മേഖലയായ ഇസ്രായേല്‍ എംബസിക്ക് 50 മീറ്റര്‍ അകലെ ഇന്ന് വൈകിട്ടാണ് സ്‌ഫോടനം നടന്നത്. എംബസിക്കടുത്തുള്ള നടപ്പാതയിലാണ് തീവ്രത കുറഞ്ഞ സ്‌ഫോടനം ഉണ്ടായത്. ഐഇഡിയെന്ന്(ഇംപ്രോവൈസ്ഡ് എക്പ്ലോസീവ് ഡിവൈസ്) സംശയിക്കുന്ന സ്‌ഫോടകവസ്തു ഇവിടെയുള്ള പൂച്ചട്ടിയിൽ നിന്നുമാണ് കണ്ടെത്തിയത്.

ഇവിടെ നിർത്തിയിട്ടിരുന്ന അഞ്ച് വാഹനങ്ങൾക്കും സ്‌ഫോടനത്തിൽ കേടുപാടുകൾ പറ്റിയതായി വിവരമുണ്ട്. സ്ഫോടനമുണ്ടായ സ്ഥലങ്ങളായിൽ ചില്ല് കഷണങ്ങൾ ചിതറി കിടപ്പുണ്ട്. അഗ്നിശമന സേന സ്ഥാലത്തെത്തി തീയണച്ചു.

അതേസമയം, ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സ്‌ഫോടനത്തിൽ ആളപായമുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഏത് നിലയിലുള്ള സ്ഫോടനമാണ് ഉണ്ടായിരിക്കുന്നതെന്ന് അന്വേഷിച്ചുവരികയാണ്. പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.