bjp-

തൃശൂർ: ത്രിപുരയിൽ സി.പി.എമ്മിനെ തൂത്തെറിഞ്ഞ് അധികാരത്തിലേറാന്‍ ബി.ജെ.പിക്ക് കഴിഞ്ഞെങ്കിൽ കേരളത്തിലും അക്കാര്യം നടക്കുമെന്ന് സംസ്ഥാന ബി.ജെ.പി പ്രഭാരി സി.പി രാധാകൃഷ്ണന്‍. സംസ്ഥാനത്തിന്റെ സംസ്‌കാരവും ആചാരങ്ങളും തകര്‍ക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ശബരിമലയില്‍ കണ്ടത് അതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തില്‍ സീറ്റ് വര്‍ദ്ധിപ്പിക്കാനല്ല മറിച്ച് എഴുപതിൽ അധികം സീറ്റുകള്‍ നേടി ഭരണത്തിലേറാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും പറഞ്ഞു. തൃശ്ശൂരില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമിതി ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.പി രാധാകൃഷ്ണന്‍. വാജ്‌പേയ് സര്‍ക്കാരിന്റെയും മോദി സര്‍ക്കാരിന്റെയും കാലത്താണ് കേരളത്തില്‍ റോഡ് വികസനം നടന്നത്. അടിസ്ഥാന സൗകര്യവികസന കാര്യത്തില്‍ കേരളം ഏറെ പിന്നിലാണ്. കേന്ദ്രസര്‍ക്കാരിന്റെ മികച്ച പിന്തുണ കിട്ടിയിട്ടും സംസ്ഥാന സര്‍ക്കാരിന് വികസനം കൊണ്ടുവരാന്‍ സാധിക്കുന്നില്ല.

ജി.എസ്.ടിക്ക് മുമ്പും പിന്‍പും കേരളത്തിന് ലഭിച്ച റവന്യൂ വരുമാനത്തെ കുറിച്ച് ധവളപത്രം ഇറക്കാന്‍ തോമസ് ഐസക്ക് തയ്യാറാവണം. ജി.എസ്.ടിക്ക് ശേഷം വരുമാനത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടായത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശാസ്ത്രീയമായ അഴിമതിയാണ് കേരളത്തില്‍ നടക്കുന്നതെന്നും സി.പി രാധാകൃഷ്ണന്‍ പറഞ്ഞു.