വിവാദങ്ങളെ ചിരിച്ച് നേരിടുന്ന പ്രകൃതമാണ് ദേവന്റേത്. തനിക്കെതിരെ വരുന്ന ഒളിയമ്പുകൾക്ക് ശക്തമായി തന്നെ മറുപടി കൊടുക്കും. സ്വന്തമായി അഭിപ്രായമുള്ള ,നിലപാടുള്ള ,രാഷ്ട്രീയ ചിന്തയുള്ള ദക്ഷണേന്ത്യൻ താരമാണ് ദേവൻ. മോഹൻലാലിനെക്കുുറിച്ചും മമ്മൂട്ടിയെക്കുറിച്ചും തുറന്നുപറഞ്ഞ ചില കാര്യങ്ങളെ ചില മാദ്ധ്യമങ്ങൾ ദുർവ്യഖ്യാനം നടത്തിയെന്ന് ദേവൻ പറയുന്നു. 'ലോക സിനിമയിൽ നിന്ന് പത്തുപേരെ എടുത്താൽ അതിൽ മമ്മൂട്ടിയുണ്ടാകും. മോഹൻലാലാകട്ടെ ആ പത്തിനും മേലെയാണ് "ദേവൻ പറഞ്ഞു തുടങ്ങി.
മോഹൻലാൽ അതുല്യ നടൻ
ഞാൻ കാണുന്ന ഏറ്റവും മഹാന്മാരായ നടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഒരു ചാനൽ അഭിമുഖത്തിൽ ഞാൻ പറഞ്ഞത് തെറ്റായി വ്യഖ്യാനിക്കപ്പെടുകയായിരുന്നു. ഈ മഹാനടന്മാരെ കുറിച്ച് ചോദിച്ചപ്പോൾ ലോക സിനിമയിൽ പത്തുപേരെ എടുത്താൽ മമ്മൂട്ടി അതിൽ കാണുമെന്ന് പറഞ്ഞു. മോഹൻലാലോ എന്ന ചോദ്യത്തിന് ഉത്തരം കേൾക്കാൻ അവർ നിന്നില്ല. മോഹൻലാലിനെ താരതമ്യപ്പടുത്താൻ പോലും സാധിക്കില്ല. അദ്ദേഹം മറ്റൊരു ലെവലാണ്. ലോക സിനിമയിലെ ആ പത്തു നടന്മാരുടെ മുകളിൽ നിൽക്കുന്ന നടനാണ് മോഹൻലാൽ എന്ന് പറയാൻ സമ്മതിച്ചില്ല.സ്റ്റൈൽ മന്നൻ രജനീകാന്തിനെ ആർക്കെങ്കിലും താരതമ്യപ്പെടുത്താൻ സാധിക്കുമോ?അതുപോലെ രാജമൗലിയെ പോലെയൊരു സംവിധായകനെ താരതമ്യപ്പെടുത്താൻ സാധിക്കുമോ ? ഇവരെയൊന്നും ആരോടും താരതമ്യപ്പെടുത്താൻ സാധിക്കില്ല. അതുപോലെയാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ ഭാവ ചലനങ്ങൾ.ഏത് കഥാപാത്രത്തെയും യോജിപ്പിച്ചു കൊണ്ടുപോകാൻ സാധിക്കുന്ന നടന വിസ്മയം. അദ്ദേഹത്തെ ആരുമായി താരതമ്യപ്പെടുത്താൻ സാധിക്കില്ല.അദ്ദേഹം അതുല്യ നടനാണ്.
മമ്മൂട്ടി, മോഹൻലാൽ എന്നീ നടൻമാർ അവരുടെ സിനിമകളിൽ താങ്കളെ ഒതുക്കാൻ ശ്രമിച്ചിട്ടുണ്ടോ ?
ഞാൻ എന്റെ അഭിപ്രായമാണ് പറഞ്ഞത്. ആദ്യ കാലത്ത് അവരുടെ സിനിമകളിൽ നിന്ന് മാറ്റിനിറുത്തിയിട്ടുണ്ട്. അത് അവർ അറിഞ്ഞുകൊണ്ടാവണമെന്നില്ല. എൺപതുകളുടെ മദ്ധ്യത്തിൽ പ്രമുഖ സംവിധായകർ ഫാസിൽ ,ഹരിഹരൻ തുടങ്ങിയവരുടെ സിനിമകളിൽ ഞാൻ പ്രധാന വേഷങ്ങൾ ചെയ്തു. മമ്മൂട്ടിയ്ക്കൊപ്പവും മോഹൻലാലിനൊപ്പവും ശക്തമായ വേഷങ്ങൾ അവതരിപ്പിച്ചു. എം .ടി . വാസുദേവൻ സാറിന്റെ തിരക്കഥയിൽ ഹരൻ സാർ സംവിധാനം ചെയ്ത ആരണ്യകത്തിൽ നായകനായി അഭിനയിച്ചു. ഫാസിൽ സാറിന്റെ മണിവത്തൂരിലെ ആയിരം ശിവരാത്രിയിൽ മമ്മൂട്ടിയുടെ ഒപ്പം പ്രധാന വേഷം ചെയ്തു. അവിടുന്നാണ് തുടക്കം. ശക്തമായി ഒരാൾ നിൽക്കുമ്പോൾ പുതിയ ആൾക്കാർ കയറിവന്നാൽ സ്വാഭാവികമായും ആർക്കാണെങ്കിലും അസ്വസ്ഥത ഉണ്ടാവാം. അതൊരിക്കലും തെറ്റല്ല മറിച്ച് അതെല്ലാം പ്രെഫഷണലിസമാണ്. ഞാൻ അങ്ങനെ അതിനെ കണ്ടിട്ടുള്ളു. അത് സിനിമയിൽ മാത്രമല്ല മറ്റു തൊഴിൽ മേഖലകളിലും രാഷ്ട്രീയത്തിലുമെല്ലാം ഉണ്ട്. ഞാനിത് തുറന്നു പറഞ്ഞപ്പോൾ പലരും അതിനെ വളച്ചൊടിച്ച് ചവിട്ടിയരച്ചു ദുർ വ്യാഖ്യാനം നടത്തി.
നായക നടനാവാനുള്ള രൂപഭംഗി ഒത്തിണങ്ങി താങ്കൾ വന്നാൽ സ്ഥാനം നഷ്ടപ്പെടുമെന്ന ആശങ്ക അവർക്ക് ഉണ്ടായിരുന്നോ ?
അത് എനിക്കറിയില്ല. അവരുടെ ഉള്ളിൽ എന്താണെന്ന് എനിക്ക് അറിയാൻ സാധിക്കില്ലല്ലോ. എല്ലാം എന്റെ ഊഹങ്ങളാവാം. ഞാൻ അഭിപ്രായങ്ങൾ തുറന്നു പറയാൻ മടിയില്ലാത്ത വ്യക്തിയാണ്. അതിന്റെ പേരിൽ എനിക്ക് ഗുണങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. അവസരങ്ങൾ നഷ്ടമായിട്ടുണ്ടാവാം .അതിൽ എനിക്ക് വിഷമമില്ല.
ഭരതനും ഹരിഹരനും ഉൾപ്പെടെ പ്രമുഖ സംവിധായകരുടെ സിനിമയിൽ നായകനായപ്പോൾ താങ്കൾ
സൂപ്പർ സ്റ്റാർ ആവുമെന്ന് കരുതിയിരുന്നോ ?
ഞാൻ സിനിമയിലേക്ക് എത്തുന്നത് വളരെ അപ്രതീക്ഷിതമായാണ്. എൺപതുകളുടെ മദ്ധ്യത്തിൽ മലയാള സിനിമയിൽ ഒരുപാട് നല്ല സിനിമകളുടെ ഭാഗമാവാൻ സാധിച്ചു. ഞാനൊരിക്കലും സൂപ്പർ സ്റ്റാർ ആവുമെന്ന് ചിന്തിച്ചില്ല. എന്റെ കഴിവിൽ ഞാൻ പൂർണ തൃപ്തനായിരുന്നില്ല. എന്റെ കുറവുകളെല്ലാം എനിക്കറിയാമായിരുന്നു. ഒരിക്കലും മമ്മൂട്ടിയോ മോഹൻലാലോ ആവുമെന്ന പ്രതീക്ഷ എനിക്കില്ലായിരുന്നു. അവരേക്കാൾ വലിയൊരു നടനാണെന്ന ചിന്ത എനിക്ക് ഒരിക്കൽ പോലും വന്നില്ല.
രജനീകാന്തിന് രാഷ്ട്രീയം പറ്റില്ല
രജനി സാർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ല. പത്തു പന്ത്രണ്ട് വർഷം മുൻപ് തമിഴ് മാദ്ധ്യമങ്ങൾ ഇത് സംബന്ധിച്ച് എന്നോട് ചോദിച്ചപ്പോൾ അദ്ദേഹം ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ല എന്നാണ് ഞാൻ അന്ന് പറഞ്ഞത്. ഇപ്പോഴും ഞാൻ അങ്ങനെ തന്നെ പറയുന്നു. എനിക്ക് രജനി സാറിനെ നന്നായി അറിയാം അദ്ദേഹം വളരെ പേടിയുള്ള വ്യക്തിയാണ്. പേടിയുള്ള ഒരാൾക്ക് ഒരിക്കലും രാഷ്ട്രീയത്തിൽ തിളങ്ങാൻ സാധിക്കില്ല. അദ്ദേഹം അസാദ്ധ്യ താരമാണ് പക്ഷേ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് ശോഭിക്കാൻ സാധിക്കില്ല.
രാഷ്ട്രീയത്തിൽ സജീവമാകും
താൻ ചെയർമാനായുള്ള രാഷ്ട്രീയ പാർട്ടിയായ നവ കേരള പീപ്പിൾസ് പാർട്ടിയുടെ പ്രവർത്തനം സജീവമാക്കുമെന്ന് ദേവൻ പറഞ്ഞു. ഇപ്പോഴത്തെ മൂന്നു മുന്നണികളെയും ജനങ്ങൾക്കു മടുത്തു.2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സര രംഗത്തുണ്ടാകും.താൻ തൃശൂരിൽ മത്സരിക്കും . ജനാഭിപ്രായം സ്വരൂപിച്ചാണ് പാർട്ടി പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്. സിനിമ അഭിനയം തുടരും.അത് തന്റെ ഉപജീവന മാർഗമാണെന്നും ദേവൻ പറഞ്ഞു.