nirmala

കൊച്ചി: നൂറ്റാണ്ടിന്റെ ബഡ്‌ജറ്റ് ! നാളെ (ഫെബുവരി 1) അവതരിപ്പിക്കുന്ന 2021-22 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്‌ജറ്റിനെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വിശേഷിപ്പിക്കുന്നത് ഇങ്ങനെ. സ്വതന്ത്ര ഇന്ത്യ കണ്ടിട്ടില്ലാത്ത ബഡ്‌ജറ്റ്. അത് നാളെ അറിയാം. രാവിലെ 11ന് നിർമ്മല ബഡ്‌ജറ്റ് അവതരണം തുടങ്ങും.

കഴിഞ്ഞ ബഡ്‌ജറ്റ് (2020-21) കൊവിഡിൽ അപ്രസക്തമായിരുന്നു. തുടർന്ന്, ഉത്തേജക പാക്കേജുകളായി പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരതിന് പിന്തുണയുമായി പത്രസമ്മേളനങ്ങളിൽ മിനി ബഡ്‌ജറ്റുകളുടെ പരമ്പര തന്നെ അവതരിപ്പിച്ചു നിർമ്മല. അതിന്റെ തുടർച്ചയാകും പുതിയ ബഡ്‌ജറ്റ്. സ്വയം പര്യാപ്‌തത, ഉൽപ്പാദന, കയറ്റുമതി ഹബ്,​ കൂടുതൽ തൊഴിലവസരങ്ങൾ,​ അടിസ്ഥാന സൗകര്യ വികസനം, വമ്പൻ ആഭ്യന്തര നിക്ഷേപം,​ ജനങ്ങളുടെ ക്രയശേഷി വർദ്ധന​,​ ക്ഷേമ പദ്ധതികൾ - ഒരു സാമ്പത്തിക വാക്സിനേഷനിലൂടെ രാജ്യത്തിന്റെ സമ്പദ് മേഖലയെ ഒന്നാകെ കുതിപ്പിന് സജ്ജമാക്കുകയാവും ബഡ്ജറ്റിന്റെ ലക്ഷ്യം.

 പ്രതിരോധം

അതിർത്തിയിൽ ചൈന ശല്യമായി. പ്രതിരോധത്തിന് കൂടുതൽ തുക വകയിരുത്തും. ഊന്നൽ ആഭ്യന്തര ആയുധോത്പാദനം, ഗവേഷണം, വികസനം.

 ആരോഗ്യം

ആരോഗ്യമേഖലയുടെ ബഡ്‌ജറ്റ് വിഹിതം ജി.ഡി.പിയുടെ ഒരു ശതമാനമാണ്. ആഗോള ശരാശരിയിലും താഴെ. വിഹിതം 5 ശതമാനമാക്കിയേക്കും.

 സ്‌ത്രീശക്തി

തൊഴിൽമേഖലയിലേക്ക് കൂടുതൽ സ്‌ത്രീകളെ ആകർഷിക്കാൻ ഒട്ടേറെ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം.

 എല്ലാവർക്കും വീട്

റിയൽ എസ്‌റ്റേറ്റിന് ഉണർവേകാൻ കഴിഞ്ഞ ബഡ്‌ജറ്റിൽ, വ്യക്തിഗത ആദായനികുതിയിൽ മൂന്നരലക്ഷം രൂപവരെയുള്ള ഭവനവായ്‌പയ്ക്ക് ഒന്നരലക്ഷം രൂപ ഇളവ് അനുവദിച്ചിരുന്നു. ഇളവ് ഇക്കുറിയും ഉണ്ടാകും. പ്രധാനമന്ത്രി ആവാസ് യോജന സജീവമാക്കും. നികുതിയിളവുകൾക്ക് സാദ്ധ്യത.

 ആദായനികുതി

നിലവിൽ അഞ്ചുലക്ഷം രൂപവരെ വാർഷിക വരുമാനക്കാർക്ക് നികുതിയില്ല. സ്ളാബുകളിൽ മാറ്റം വരുത്തിയേക്കില്ല. 80 സി പോലെയുള്ള ചട്ടങ്ങളിൽ കൂടുതൽ ആനുകൂല്യം പ്രതീക്ഷിക്കാം. മുതിർന്ന പൗരന്മാർക്കും ഇളവുണ്ടാകും. കൊവിഡ് ചികിത്സാച്ചെലവും ആദായ നികുതി ഇളവിലേക്ക് മാറ്റിയേക്കും.

 ബാങ്കിംഗ്

പൊതുമേഖലാ ബാങ്കുകൾക്ക് കൂടുതൽ മൂലധനസഹായം

 റെയിൽവേ

ആധുനികവത്കരണം, സ്വകാര്യവത്കരണം, സ്വകാര്യ ട്രെയിൻ എന്നിവയ്ക്ക് ഊന്നൽ.

 തൊഴിൽ

തൊഴിലില്ലായ്മ വർദ്ധന തടയാൻ നടപടി. തൊഴിലുറപ്പിന് പ്രാമുഖ്യം.

 വിദ്യാഭ്യാസം

ഇന്ത്യയെ വിദ്യാഭ്യാസ ഹബ്ബാക്കും. വിദേശ സർവകലാശാലകളെ ആകർഷിക്കും. വിദ്യാഭ്യാസം ഹൈടെക്ക് ആക്കും.

 പൊതുമേഖല

നികുതിവരുമാനം കൂടാത്തതിനാലും ചെലവുകൾക്കും ക്ഷേമ, ഉത്തേജക പദ്ധതികൾക്കും പണം വേണ്ടതിനാലും പൊതുമേഖലാ ഓഹരി വില്പന ശക്തമാക്കും.

 നികുതികൾ

ആഭ്യന്തര ഉത്‌പാദനം പ്രോത്സാഹിപ്പിക്കാൻ ഇലക്‌ട്രോണിക്സ് ഉൾപ്പെടെ ഒട്ടേറെ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടിയേക്കാം.

പ്രതിവർഷം 50 ലക്ഷമോ ഒരുകോടിയോ വരുമാനമുള്ളവർക്ക് 2% വരെ കൊവിഡ് സെസിന് സാദ്ധ്യത

കോർപ്പറേറ്റ് നികുതി ഇളവ് കൂടുതൽ മേഖലകൾക്ക്.

80സി പ്രകാരമുള്ള ഇളവ് ഒന്നരലക്ഷത്തിൽ നിന്ന് രണ്ടുലക്ഷം വരെയാകാം

സിഗററ്റിനും പുകയിലയ്‌ക്കും നികുതി കൂട്ടും

 കാർഷികം

കർഷകക്ഷേമം ഉറപ്പാക്കും. വെയർഹൗസിംഗ് സൗകര്യം വിപുലമാക്കും. ഭക്ഷ്യസംസ്കരണത്തിനും പിന്തുണയുണ്ടാകും. പി.എം-കിസാൻ ആനുകൂല്യം വർദ്ധിപ്പിച്ചേക്കും.

 വ്യോമയാനം

നികുതിയിളവുകൾക്ക് സാദ്ധ്യത.

 ടൂറിസം

ഉണർവേകാൻ പ്രത്യേക പാക്കേജ്

 മാനുഫാക്‌ചറിംഗ്, എം.എസ്.എം.ഇ

പ്രവർത്തനചട്ടങ്ങളിലും നികുതിയിലും ഇളവ് പ്രതീക്ഷിക്കാം. പ്രൊഡക്‌ഷൻ-ലിങ്ക്ഡ് സ്‌കീമിൽ എം.എസ്.എം.ഇകളെ ഉൾപ്പെടുത്താം.സ്റ്റാർട്ടപ്പുകൾക്കും പിന്തുണ.